ആന്‍ഫീല്‍ഡ്: ലീഗ് കപ്പ് ഫുട്‌ബോളില്‍ ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടിൽ തകര്‍ത്ത് ആഴ്‌സണൽ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ദിവസങ്ങള്‍ മുന്‍പ് പ്രീമിയര്‍ ലീഗ് പോരാട്ടം നടന്ന ആന്‍ഫീല്‍ഡിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കുകയായിരുന്നു ഗണ്ണേഴ്‌സ്.
ഇരു ടീമുകളും നിശ്ചിത സമയത്തും ഗോള്‍ നിലയില്‍ തുല്യത പാലിച്ചതോടെ പെനാല്‍റ്റി ഷൂട്ട് ഔട്ടിന്റെ അനിവാര്യതയിലേക്ക് മത്സരം നീങ്ങുകയായിരുന്നു. ആഴ്‌സണൽ ഗോള്‍ കീപ്പര്‍ ബെര്‍ഡ് ലെനോയാണ് വിജയ ശില്‍പി. ലിവര്‍പൂളിന്റെ ഗോളെന്നുറച്ച പല ശ്രമങ്ങളും ലെനോ തട്ടിയകറ്റി.
മത്സരത്തില്‍ ഉടനീളം ആധിപത്യം സ്ഥാപിച്ചുവെങ്കിലും ലിവര്‍പൂളിന് ജയം അകന്നു നിന്നു. ലിവർപൂൾ പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകളിലും എല്ലാം വ്യക്തമായ മേല്‍ക്കൈ നേടിയെങ്കിലും ലെനോയെന്ന ഗോള്‍ കീപ്പറുടെ പ്രകടനം ആഴ്‌സണലിനെ രക്ഷപ്പെടുത്തി. ഷൂട്ട് ഔട്ടില്‍ ഒറിജിയുടെയും, ഹാരി വില്‍സന്റെയും ഷോട്ടുകള്‍ ലെനോ തടുത്തിട്ടു.
പ്രമുഖ താരങ്ങള്‍ ഇല്ലാതെയാണ് ഇരു ടീമുകളും കളത്തില്‍ ഇറങ്ങിയത്. പരിശീലകന്‍ ആര്‍ട്ടേറ്റക്ക് തത്കാലിക ആശ്വാസം നല്‍കുന്നതാണ് ജയം. ക്വാര്‍ട്ടറില്‍ കരുത്തരായ മാഞ്ചസ്‌റ്റർ സിറ്റിയാണ് ആഴ്‌സണലിന്റെ എതിരാളികള്‍.