ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ വാശിയേറിയ പോരാട്ടം പ്രതീക്ഷിച്ചവര്‍ക്ക് നിരാശയായി ചെല്‍സി-ലിവര്‍പൂള്‍ പോരാട്ടം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ മത്സരം സ്വന്തമാക്കിയപ്പോള്‍ മറുഭാഗത്ത് ടീം കോമ്പിനേഷന്‍ നിലനിര്‍ത്താന്‍ സാധിക്കാതെ ഉഴലുകയാണ് ലംപാര്‍ഡും സംഘവും. ചെല്‍സിയുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ സാദിയോ മാനെ നേടിയ ഇരട്ട ഗോളുകളാണ് ലിവര്‍പൂളിനെ ജയത്തിലേക്ക് നയിച്ചത്.
ആദ്യ പകുതിയില്‍ ഒരു തവണ മാത്രമാണ് ചെല്‍സിക്ക് എതിര്‍ ഗോള്‍ മുഖത്ത് പന്തെത്തിക്കാന്‍ കഴിഞ്ഞത്. ഇടവേളക്ക് മുന്‍പ് ഡിഫന്‍ഡര്‍ ആന്‍ഡ്രിയസ് ക്രിസ്റ്റിയന്‍സന്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തു പോയതാണ് ചെല്‍സിക്ക് തിരിച്ചടിയായത്. ആദ്യ പകുതിക്ക് അഞ്ച് മിനിറ്റുകൾക്ക് ശേഷമാണ് മാനെയുടെ ആദ്യ ഗോള്‍ പിറന്നത്. ചെല്‍സി ഗോളി കേപയുടെ പിഴവ് മുതലെടുത്താണ് മാനെ തന്റെ രണ്ടാം ഗോള്‍ നേടിയത്.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ നാലാമതാണ്. 6 പോയിന്റുമായി ലെസ്‌റ്റർ സിറ്റിയാണ് ലീഗില്‍ ഒന്നാമത്. തോല്‍വിയോടെ ചെല്‍സി പത്താം സ്ഥാനത്തേക്ക് ഇറങ്ങി. 24-ന് ബാണ്‍സ്ലിയുമായാണ് ചെല്‍സിയുടെ അടുത്ത മത്സരം, ലിവര്‍പൂളിന് ആഴ്‌സണലാണ് എതിരാളികള്‍.