ന്യൂഡെൽഹി: ഗ്യാൻവാപി മസ്ജിദ് കേസിൽ മൂന്ന് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് സുപ്രിം കോടതി. ഹരജിയിൽ വാരണാസി സിവിൽ കോടതി തീരുമാനം എടുക്കട്ടെ, അതുവരെ സുപ്രീം കോടതി ഇടക്കാല ഉത്തരവിടാം, അതുമല്ലെങ്കിൽ കേസ് വാരണാസി ജില്ലാ കോടതിക്ക് വിടാം എന്നിങ്ങനെയാണ് സുപ്രീം കോടതി നിർദ്ദേശങ്ങൾ. സിവിൽ കോടതിയെ മോശമാക്കാനല്ല നിർദ്ദേശങ്ങൾ എന്നും കോടതി ചൂണ്ടിക്കാട്ടി.
ഗ്യാൻവാപി മസ്ജിദിലെ സർവേയും വാരണാസി സിവിൽ കോടതി നടപടികളെയും തടയണമെന്ന ആവശ്യവുമായി പള്ളിക്കമ്മറ്റി സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. സിവിൽ കോടതിയിലെ നടപടികൾ സ്‌റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
മസ്ജിദിൽ വിഡിയോ ചിത്രീകരണം അടക്കം സർവേ നടപടികൾക്ക് നേതൃത്വം നൽകിയ അഡ്വക്കേറ്റ് കമ്മീഷണർ അജയ് കുമാർ മിശ്രയെ വാരണാസി സിവിൽ കോടതി സർവേ സംഘത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. വീഡിയോ ദൃശ്യങ്ങൾ ചോർന്നതിലായിരുന്നു നടപടി.
എന്നാൽ അജയ് കുമാർ മിശ്രയുടെ സഹകരണം കൂടി ഉറപ്പാക്കി സർവേ റിപ്പോർട് പൂർത്തിയാക്കണം എന്നാണ് ഹർജിക്കാർ സിവിൽ കോടതിയോട് ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ റിപ്പോർട്ടിൽ പല നിർണായക വിവരങ്ങളും ഉൾപ്പെടില്ലെന്ന ആശങ്കയാണ് ഹർജിക്കാർ ഉന്നയിക്കുന്നത്.
Read also: യാത്രാമധ്യേ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി; തിരിച്ചിറക്കി