ന്യൂഡെൽഹി: ഗ്യാന്‍വാപി വിഷയത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ അറസ്‌റ്റിലായ ഡെല്‍ഹി ഹിന്ദു കോളേജ് അധ്യാപകന്‍ ഡോ. രത്തന്‍ ലാലിന് കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടില്‍ തീസ് ഹസാരി കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഗ്യാന്‍വാപി മസ്‌ജിദ് കേസില്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്‌റ്റിനെ ചൊല്ലിയാണ് പ്രൊഫസർ രത്തന്‍ ലാലിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഫേസ്‌ബുക്ക് പോസ്‌റ്റ് മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഡെല്‍ഹി സ്വദേശി അഡ്വ. വിനീത് ജിന്‍ഡല്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ ഇന്നലെ രാത്രിയാണ് രത്തന്‍ ലാലിനെ അറസ്‌റ്റ് ചെയ്‌തത്.
ഗ്യാന്‍വാപി മസ്‌ജിദില്‍ കണ്ടെത്തിയ ശിവലിംഗമെന്ന് പറയപ്പെടുന്ന വസ്‌തുവിനെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്നായിരുന്നു രത്തന്‍ ലാലിനെതിരെ ഉയര്‍ന്ന ആരോപണം. മത സ്‌പർധ സൃഷ്‌ടിക്കല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് ചരിത്ര വിഭാഗം അധ്യാപകനായ രത്തന്‍ ലാലിന് എതിരെ ചുമത്തിയത്.
അതേസമയം താന്‍ ഉപയോഗിച്ചത് കൃത്യമായ വാക്കുകളാണെന്നും തെറ്റ് ചെയ്‌തിട്ടില്ലെന്നും രത്തന്‍ ലാല്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ‘ഇന്ത്യയില്‍ ആരെങ്കിലും എന്തിനെയെങ്കിലും കുറിച്ച് സംസാരിച്ചാല്‍ അത് മറ്റൊരാളുടെ മതവികാരത്തെ വ്രണപ്പെടുത്തും. ഇത് പുതിയ കാര്യമൊന്നുമല്ല. ഞാനൊരു ചരിത്രകാരനാണ്. വിഷയത്തില്‍ കൃത്യമായ അന്വേഷണവും പഠനവും നടത്തിയിട്ടുണ്ട്. ആ കുറിപ്പ് എഴുതുമ്പോള്‍ കൃത്യമായ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ആരോപണങ്ങളെ പ്രതിരോധിക്കും,’ എന്നായിരുന്നു രത്തന്‍ ലാലിന്റെ പ്രതികരണം.
Most Read: 12 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി; ലോകാരോഗ്യ സംഘടന