എല്ലാ അർഥത്തിലും മലയാളത്തിന്റെ ആദ്യ സൂപ്പർ സ്‌റ്റാറായിരുന്ന സത്യന്‍ വിടപറഞ്ഞിട്ട് ജൂണ്‍ 15ന് അരനൂറ്റാണ്ട് പിന്നിടും. ശ്വാസം നിലക്കുവോളം വെള്ളിത്തിരയെ പ്രണയിച്ച ആ അനശ്വര നടനെ മലയാളത്തിന്റെ നിത്യഹരിത നായിക ഷീല ഓർമിക്കുന്നു.
സിനിമയില്‍ മറ്റെന്തിനെക്കാളും വിലപിടിച്ചത് സമയമാണ്. സമയവും കാലവുമാണ് സിനിമയില്‍ പരമപ്രധാനം. സത്യന്‍മാഷിന്റെ സമയനിഷ്‌ഠ തന്നെയാണ് ഞാന്‍ മാഷില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഗുണം ഷീല പറയുന്നു. ഇന്ന് സിനിമയില്‍ ലഭിക്കുന്ന വാഹനം ഉൾപ്പടെയുള്ള സൗഭാഗ്യങ്ങളോ സൗകര്യങ്ങളോ ഇല്ലാത്ത കാലത്ത്, എന്തിന് മൊബൈല്‍ ഫോണ്‍ പോലും ഇല്ലാത്ത സമയത്തായിരുന്നു സത്യന്‍മാഷ് തന്റെ സമയനിഷ്‌ഠയിൽ ഉറച്ചുനിന്നിരുന്നത്.
തനിക്ക് എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായാലും പറയുന്ന സമയത്ത് തന്നെ സത്യന്‍മാഷെത്തും. രാവിലെ ആറ് മണിക്ക് സ്‌റ്റുഡിയോയില്‍ എത്തണമെന്ന് പറഞ്ഞാല്‍ കൃത്യം അഞ്ചരക്ക് തന്നെ എത്തിയിരിക്കും. ആരും എത്തിയില്ലെങ്കിലും ഒരു പരിഭവവും പിണക്കവുമില്ലാതെ അദ്ദേഹം അവിടെ ഉണ്ടാകും. സത്യന്‍ സാറിന്റെ മരണം വരെ ആ സമയനിഷ്‌ഠ അദ്ദേഹം പാലിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും സമയത്തിന്റെ കാര്യത്തില്‍ മാറ്റം വരുത്തിയിട്ടില്ല.
ഞാന്‍ പലപ്പോഴും അദ്ദേഹത്തിന് മുമ്പേ ലൊക്കേഷനില്‍ എത്തണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഈ സമയനിഷ്‌ഠയാണ് ഇന്നുമെന്നെ അൽഭുതപ്പെടുത്തുന്നത്. മലയാള സിനിമയിലെ പുതുതലമുറയോട് എനിക്ക് പറയാനുള്ളതും അത് തന്നെയാണ്. സത്യന്‍മാഷിന്റെ ഏറ്റവും നല്ല സ്വഭാവഗുണമേതെന്ന് ചോദിച്ചാലും ഞാന്‍ ഈ സമയനിഷ്‌ഠ തന്നെ ചൂണ്ടിക്കാണിക്കും.
മമ്മൂട്ടിയും മോഹന്‍ലാലും ജയറാമും അടക്കമുള്ള നടൻമാർക്കൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അവരുമൊക്കെ ഇതുപോലെ സമയനിഷ്‌ഠ പാലിക്കുന്നവരാണ്. ഇന്ന് പക്ഷെ, സൗകര്യങ്ങളും അവസരങ്ങളും എല്ലാം ഉണ്ടായെങ്കിലും സമയത്തിന് മാത്രം വിലയില്ലാതായി; ഷീല പറഞ്ഞു.
സത്യന്‍–ഷീല കൂട്ടുകെട്ടില്‍ പിറവിയെടുത്ത ആദ്യ സിനിമ 1962 നവംബർ 16നു പുറത്തിറങ്ങിയ ഭാഗ്യജാതകമായിരുന്നു. കേരള പിക്‌ചേഴ്‌സിന് വേണ്ടി പി ഭാസ്‌കരനും കൊണ്ടറെഡ്‌ഢിയും ചേർന്നു നിർമിച്ച ചിത്രത്തിന്റെ കഥയും ഗാനങ്ങളും സംവിധാനവും നിർവഹിച്ചത് പി ഭാസ്‌കരൻ ആയിരുന്നു. പത്തു ഗാനങ്ങളുണ്ടായിരുന്നു സിനിമയിൽ. പത്തിനും സംഗീതം പകർന്നിരുന്നത് ബാബുരാജ് ആയിരുന്നു.
2022 നവംബർ എത്തുമ്പോൾ ഷീല സിനിമയിലെത്തിയിട്ട് 60 വർഷം പൂർത്തീകരിക്കും. 20ആമത്തെ വയസിലാണ് ഷീല സിനിമയിലെത്തിയത്. 18 വർഷം തുടർച്ചയായി അഭിനയിച്ച ഷീല 1980ൽ സ്‌ഫോടനം എന്ന ചിത്രത്തോടെ താൽകാലികമായി അഭിയയന രംഗത്തുനിന്ന് വിടവാങ്ങി. 2003ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത മനസിനക്കരെ എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് നടത്തി. തൃശൂർ കണിമംഗലം സ്വദേശി ആൻറണിയുടെയും ഭാര്യ ഗ്രേസിയുടെയും മകളാണ് ഷീല സെലിൻ. പേരിനെ ചെറുതാക്കി ഷീലയാക്കിയത് പി ഭാസ്‌കരൻ മാഷായിരുന്നു.
Most Read: വിനോദ് ഗുരുവായൂരിന്റെ മിഷന്‍ സി; വീഡിയോ ഗാനം റിലീസായി