കാസർഗോഡ്: പീഡന പരാതിയെ തുടർന്ന് കാസർഗോഡ് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കാസർഗോഡ് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർ തോമസ് ആന്റണിയെ ആണ് സസ്‌പെൻഡ് ചെയ്‌തത്. ഇയാൾക്കായി വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
മുൻപ് ഇടുക്കി ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർ ആയിരിക്കെ സമാന രീതിയിലുള്ള ആരോപണങ്ങൾ തോമസ് ആന്റണിക്ക് എതിരെ ഉയർന്നിരുന്നു. അന്ന് ഔദ്യോഗിക കൃത്യനിർവഹണത്തിൽ സൂക്ഷ്‌മത പാലിക്കാൻ നിർദ്ദേശം നൽകുകയും താക്കീത് ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ വീണ്ടും ഇത്തരമൊരു പരാതി ഉയർന്നത് ഗുരുതരമായ സർവീസ് ലംഘനമാണെന്ന് സസ്‌പെൻഷൻ ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിലാണ് സഹപ്രവർത്തകയായ യുവതി പരാതി നൽകിയത്.
തുടർന്ന് സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും പരിഹരിക്കുന്നതിനും ജില്ലാതലത്തിൽ രൂപീകരിച്ച ഇന്റേണൽ കംപ്ളെയിന്റ് അതോറിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ടൂറിസം വകുപ്പ് ഡയറക്‌ടർ സർക്കാരിലേക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് സസ്‌പെൻഷൻ നടപടി. അതേസമയം, കാസർഗോഡ് ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറുടെ ചുമതല കണ്ണൂർ ജില്ലാ ഡെപ്യൂട്ടി ഡയറക്‌ടർ ടിവി പ്രശാന്തിന് നൽകി.
Most Read: കനത്ത മഴ, മണ്ണിടിച്ചിൽ; ബ്രസീലിൽ 176 മരണം, നൂറിലേറെപേരെ കാണാതായി