തൃശൂർ: സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്‌പെൻഷൻ. സ്‌കൂൾ ഓഫ് ഡ്രാമ ഡീൻ എസ് സുനിൽകുമാറിനെയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്‌തത്. അധ്യാപകനെ പുറത്താക്കും വരെ പഠിപ്പ് മുടക്കുമെന്ന് വിദ്യാർഥികൾ വ്യക്‌തമാക്കിയതിന് പിന്നാലെയാണ് നടപടി. അധ്യാപകനെതിരെ ബലാൽസംഗ കുറ്റം ചുമത്തി വെസ്‌റ്റ് പോലീസ് കേസെടുത്തിരുന്നു. എന്നാൽ അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു.
നേരത്തെ വിദ്യാർഥികളുടെ പരാതിയിൽ രണ്ട് അധ്യാപകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാൽ പ്രധാന കുറ്റങ്ങളെ പരിഗണിക്കാതെയും പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലുമാണ് പോലീസ് പ്രവർത്തിക്കുന്നതെന്നാണ് വിദ്യാർഥികളുടെ ആരോപണം.
കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശൂര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ബിരുദ വിദ്യാര്‍ഥിനിക്ക് നേരെയാണ് അധ്യാപകന്‍ ഡോ. എസ് സുനില്‍ കുമാർ ലൈംഗികാക്രമണം നടത്തിയത്. ആരോപണവിധേയനായ അധ്യാപകനെ അറസ്‌റ്റ് ചെയ്യണമെന്ന ആവശ്യം ശക്‌തമാക്കി വിദ്യാർഥികള്‍ സമരവുമായി മുന്നോട്ട് പോവുകയാണ്. ഇതിനായി സമൂഹ മാദ്ധ്യമങ്ങളിലും ക്യാംപയിൻ ആരംഭിച്ചിട്ടുണ്ട്.
Most Read: എല്ലാ കുട്ടികൾക്കും കളിപ്പാട്ടം ഇഷ്‌ടമാണ്; ആനക്കുട്ടിക്കും…