തിരുവനന്തപുരം: വിജയ് ബാബുവിനെതിരായ അമ്മയുടെ സമീപനത്തില്‍ പ്രതിഷേധിച്ച് നടന്‍ ഹരീഷ് പേരടി. സ്‍ത്രീ വിരുദ്ധ നിലപാടുകള്‍ വീണ്ടും വീണ്ടും പ്രകടമാക്കുന്ന അമ്മ എന്ന സിനിമാ സംഘടനയിലെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് ഹരീഷ് പറഞ്ഞു. അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ തിരിച്ചു തരേണ്ടെന്നും ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ഹരീഷ് പേരടി വ്യക്‌തമാക്കി.
വിഷയത്തിൽ പ്രതിഷേധിച്ച് അമ്മ സംഘടനയുടെ പരാതി പരിഹാര സെല്‍ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് ശ്വേത മേനോന്‍ രാജിവെച്ചിരുന്നു. ഐസിസി അംഗങ്ങളായ നടി മാല പാർവതിയും കുക്കു പരമേശ്വരനും രാജിവെച്ചിട്ടുണ്ട്. നടനെതിരെ നടപടി വേണമെന്ന് ഇന്റേണല്‍ കംപ്ളൈയിന്റ്സ് കമ്മിറ്റി ശുപാര്‍ശ ചെയ്‌തിരുന്നു. അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയോ തരം താഴ്‌ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.
എന്നാൽ ലൈംഗിക പീഡനക്കേസിൽ വിജയ് ബാബുവിനെ പുറത്താക്കാൻ കഴിയില്ലെന്നാണ് താരസംഘടനയായ ‘അമ്മ’ വ്യക്‌തമാക്കിയിരുന്നത്. ഏപ്രിൽ 27ന് ചേർന്ന അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെൽ യോഗം വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്‌തിരുന്നു. ആരോപണം ഉയർന്നതിന് പിന്നാലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു ഫേസ്‌ബുക്ക് ലൈവ് നടത്തിയതിന് പിന്നാലെയായിരുന്നു യോഗം. പരാതി പരിഹാര സെൽ നൽകിയ റിപ്പോർട് അമ്മ യോഗത്തിൽ പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
എന്നാൽ, അമ്മ എക്‌സിക്യൂട്ട് യോഗത്തിന് തൊട്ട് മുൻപ് ലഭിച്ച വിജയ് ബാബുവിന്റെ കത്ത് മാത്രമാണ് പരിഗണിച്ചത്. ആരോപണം ഉയർന്ന സാഹചര്യത്തിൽ നിരപരാധിത്വം തെളിയുന്നത് വരെ അമ്മയുടെ എക്‌സിക്യൂട്ടിൽ നിന്ന് തന്നെ മാറ്റി നിർത്തണമെന്നായിരുന്നു വിജയ് ബാബുവിന്റെ കത്തിലെ പരാമർശം. ഇക്കാര്യം അംഗീകരിച്ചുവെന്ന നിലയിലായിരുന്നു അമ്മയുടെ വാർത്താ കുറിപ്പ്.
Read also: മീഡിയ വൺ സംപ്രേഷണ വിലക്ക്; ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും