ചണ്ഡീഗഡ്: ലവ് ജിഹാദിനെതിരെ നിയമ നിർമാണത്തിന് ഒരുങ്ങി ഹരിയാനയും. ഇത് സംബന്ധിച്ച നിയമം തയാറാക്കാൻ മൂന്നംഗ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ ഹരിയാന സർക്കാർ ചുമതലപ്പെടുത്തി. ആഭ്യന്തര സെക്രട്ടറി ടിഎൽ സത്യപ്രകാശ്, എഡിജിപി നവദീപ് സിംഗ് വിർക്, അഡീഷണൽ അഡ്വ. ജനറൽ ദീപക് മൻചണ്ട തുടങ്ങിയവരാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലുള്ളത്.
ലവ് ജിഹാദിനെതിരെ മറ്റു സംസ്‌ഥാനങ്ങളിൽ നടപ്പിലാക്കുന്ന നിയമങ്ങൾ പഠിച്ച ശേഷം അതും ഹരിയാനയിൽ തയാറാക്കുന്ന നിയമത്തിൽ ഉൾപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി അനിൽ വിജ് അറിയിച്ചു. നിർബന്ധിത മതപരിവർത്തനത്തിന് എതിരായി കരട് ഓർഡിനൻസിന് യോഗി സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് ഹരിയാന ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന.
ആർക്കും ആരെയും വിവാഹം കഴിക്കാം, ആർക്കും ആരെയും പ്രണയിക്കാം, എന്നാൽ പ്രണയത്തിൽ കുടുങ്ങി ആരെയെങ്കിലും മതം മാറ്റാൻ ഉദ്ദേശമുണ്ടെങ്കിൽ, അത് അവസാനിപ്പിക്കേണ്ടത് പ്രധാനമാണ്. ഇതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും, അനിൽ വിജ് വ്യക്‌തമാക്കി.
ലവ് ജിഹാദിനെതിരായ നിയമം ഹരിയാന സർക്കാർ പരിഗണിക്കുന്നുണ്ടെന്നും ഹിമാചൽ പ്രദേശിൽ നിന്നും ഇതുസംബന്ധിച്ച വിവരങ്ങൾ തേടിയിട്ടുണ്ടെന്നും നേരത്തെ അനിൽ വിജ് നിയമസഭയിൽ അറിയിച്ചിരുന്നു. നിർബന്ധിത മത പരിവർത്തനത്തിന് എതിരെ കരട് ഓർഡിനൻസിന് അനുമതി നൽകിയ യുപി സർക്കാരിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്‌തിരുന്നു.
Read also: യുപിയില്‍ എസ്‌മ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്