കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് വക്‌താവ് ഷമ മുഹമ്മദിനെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. എംകെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്‌പർധ ഉണ്ടാക്കുന്ന വിധം സംസാരിച്ചുവെന്നാണ് പരാതി. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ, മുസ്‌ലിം, ക്രിസ്‌ത്യൻ പള്ളികൾ ഉണ്ടാകില്ലെന്നായിരുന്നു ഷമയുടെ പരാമർശം.
ഒരാഴ്‌ച മുൻപ് കുന്ദമംഗലത്ത് നടത്തിയ പ്രസംഗത്തിലെ പരാമർശം ചൂണ്ടിക്കാണിച്ചു തിരുവനന്തപുരം സ്വദേശി അരുൺജിത്താണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്‌പര വിദ്വേഷവും തെറ്റിധാരണയും ഭീതിയും സൃഷ്‌ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഷമ തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലൂടെ പ്രസംഗം പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
ഡിജിപിക്ക് നൽകിയ പരാതി പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് പ്രസംഗത്തിന്റെ ദൃശ്യം ഉൾപ്പെടുത്തിയും പരാതി നൽകിയിട്ടുണ്ട്. കലാപാഹ്വാനം, ജനപ്രാതിനിധ്യ നിയമം ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
Most Read| അക്ബർ, സീത സിംഹങ്ങൾക്ക് പുതിയ പേരായി; നിർദ്ദേശം സമർപ്പിച്ചു