ന്യൂഡെല്‍ഹി: ക്രിസ്‌തുമത വിശ്വാസികളുടെ തലവെട്ടണമെന്ന് ഹിന്ദുത്വ നേതാവ് പര്‍മാത്‌മാനന്ദ. ചത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയില്‍ ഒരു പ്രതിഷേധ റാലിയില്‍ സംസാരിക്കവേ ആയിരുന്നു പര്‍മാത്‌മാനന്ദയുടെ പരാമര്‍ശം. മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉൾപ്പടെ പങ്കെടുത്ത റാലിയിലായിരുന്നു ആക്രോശം. ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ക്രിസ്‌തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതായി ആരോപിച്ചായിരുന്നു റാലി സംഘടിപ്പിച്ചത്.
“നിങ്ങളുടെ വീട്, തെരുവ്, അയല്‍പക്കം, ഗ്രാമം എന്നിവിടങ്ങളില്‍ ആരെങ്കിലും മത പരിവര്‍ത്തനത്തിന് വന്നാല്‍ അവരോട് ക്ഷമിക്കരുത്. വീട്ടില്‍ ഒരു ലാത്തി സൂക്ഷിക്കുക. ഞങ്ങളുടെ ഗ്രാമങ്ങളില്‍ ആളുകള്‍ ഒരു മഴു സൂക്ഷിക്കുന്നു. മത പരിവര്‍ത്തനത്തിന് വരുന്നവരെ ശിരഛേദം ചെയ്യാനാണിത്. ഇത് പറയുമ്പോള്‍ ഞാന്‍ വെറുപ്പ് പ്രചരിപ്പിക്കുകയാണെന്ന് നിങ്ങള്‍ പറയും. എന്നാല്‍ ചിലപ്പോള്‍ തീ കത്തിക്കേണ്ടി വരും”- ഹിന്ദുത്വ നേതാവ് പറഞ്ഞു.
മത പരിവര്‍ത്തനത്തിലൂടെ ക്രിസ്‌ത്യാനികളായ ആളുകളോട് തനിക്ക് ചോദിക്കാനുള്ളത് നിങ്ങള്‍ എന്തിനാണ് കിണറിനായി സമുദ്രം വിട്ടതെന്നാണെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു. പര്‍മാത്‌മാനന്ദ പ്രസംഗം നടക്കുമ്പോള്‍ ചത്തീസ്ഗഡിലെ മുതിര്‍ന്ന ബിജെപി നേതാക്കളായ രാംവിചാര്‍ നേതം, നന്ദ്കുമാര്‍ സായ്, അനുരാഗ് സിംഗ് ദിയോ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.
Read also: മൊഴിയിൽ അതൃപ്‌തി; നടി അനന്യ പാണ്ഡെയെ വീണ്ടും ചോദ്യം ചെയ്യും