മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ നടി അനന്യ പാണ്ഡെയെ ഇന്ന് വീണ്ടും എൻസിബി ചോദ്യം ചെയ്യും. അനന്യയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണും ലാപ്‌ടോപ്പും ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയക്കുമെന്നാണ് വിവരം. കേസിൽ കസ്‌റ്റഡിയിൽ കഴിയുന്ന ആര്യൻ ഖാനുമായി വാട്സാപിൽ ചാറ്റ് ചെയ്‌തത് അനന്യയാണെന്നാണ് എൻസിബിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് നടിയുടെ വീട്ടിലും എൻസിബി റെയ്‌ഡ് നടത്തിയിരുന്നു.
പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകുകയും ഇന്നലെ ഉച്ചയ്‌ക്ക് രണ്ടുമണിക്കൂറിലേറെ അനന്യയെ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. അനന്യ നൽകിയ വിവരങ്ങളിൽ വ്യക്‌തത ഇല്ലാത്തതിനാലാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് എന്നാണ് വിവരം. നാല് ദിവസത്തെ ഷൂട്ടിങ് മാറ്റിവെക്കാൻ എൻസിബി അനന്യയോട് ആവശ്യപ്പെടുകയും ചെയ്‌തു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് എൻസിബി ഉദ്യോഗസ്‌ഥൻ സമീർ വാങ്കഡെയ്‌ക്ക് എതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. നടീ നടൻമാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘമാണ് സമീർ വാങ്കഡെയുടേതെന്ന് എൻസിപി നേതാവും മന്ത്രിയുമായ നവാബ് മാലിക് ആരോപിച്ചു. ലോക്ക്‌ഡൗൺ കാലത്ത് ബോളിവുഡ് താരങ്ങളിൽ പലരും മാലിദ്വീപിൽ ഉണ്ടായിരുന്ന സമയം സമീറും കുടുംബവും അവിടെ ഉണ്ടായിരുന്നുവെന്നും ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സമീർ ഉടനെ ജയിലിൽ പോകേണ്ടി വരുമെന്നും നവാബ് മാലിക് പറഞ്ഞു.
എന്നാൽ, രാഷ്‌ട്രസേവനത്തിന്റെ പേരിൽ ജയിലിൽ പോകാൻ തയ്യാറാണെന്ന് ആയിരുന്നു സമീർ വാങ്കഡെയുടെ പ്രതികരണം. പണം തട്ടുന്ന സംഘം എന്ന ആരോപണം ഏറെ വേദനിപ്പിക്കുന്നതാണെന്നും വാങ്കഡെ പറഞ്ഞു. സർക്കാരിന്റെ അനുമതി വാങ്ങിയാണ് മാലിദ്വീപിൽ പോയത്. എന്നിട്ടും തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
Also Read: വിദ്യാർഥിനികൾക്ക് സ്‌മാർട് ഫോണും സ്‌കൂട്ടിയും; യുപിയിൽ വാഗ്‌ദാനവുമായി പ്രിയങ്ക