പാറ്റ്‌ന: ബിഹാറിൽ നിന്നുള്ള എൽജെപി നേതാവ് പശുപതി കുമാർ പരസിനെ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുത്തതിന് എതിരെ എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ രംഗത്ത്. പാർട്ടിയെ വഞ്ചിക്കുകയും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌ത പശുപതി പരസിനെ എൽജെപിയിൽ നിന്ന് പുറത്താക്കിയതാണ്. അതിനാൽ കേന്ദ്ര മന്ത്രിസഭയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് ചിരാഗ് ട്വിറ്ററിൽ കുറിച്ചു.
ചിരാഗ് പാസ്വാന്റെ ഇളയച്ഛനും എൽജെപി ഹിജാപുർ എംപിയും കൂടിയാണ് പശുപതി പരസ്. ബിഹാറിലെ തിരഞ്ഞെടുപ്പിന് പിന്നാലെ നിതീഷ് കുമാറുമായി അടുത്ത ബന്ധം പുലർത്തിയ പശുപതി പരസും ചിരാഗും ഏറെനാളായി ശീതയുദ്ധത്തിൽ ആയിരുന്നു. ചിരാഗിന്റെ പല പ്രവർത്തനങ്ങളിലും പരസ് അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.
അടുത്തിടെ അഞ്ച് എൽജെപി എംപിമാർ പശുപതിയുടെ പക്ഷത്തേക്ക് ചാടിയത്ത് ചിരാഗിന് കടുത്ത തിരിച്ചടിയായി. തുടർന്നാണ് പശുപതി പരസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ചിരാഗ് പ്രഖ്യാപിച്ചത്. നിലവിൽ എൽജെപിയിൽ ശേഷിക്കുന്ന ഏക എംപി ചിരാഗ് മാത്രമാണ്.
പശുപതി കുമാർ പരസിന് നിതീഷ് കുമാർ കേന്ദ്ര മന്ത്രിസ്‌ഥാനം വാഗ്‌ദാനം ചെയ്‌താണ് ചിരാഗിനെതിരെ കളത്തിൽ ഇറക്കിയതെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ലോക്‌ജനശക്‌തി പാർട്ടിയെ നിതീഷ് കുമാറിന്റെ ജെഡിയുവുമായി ലയിപ്പിക്കാനാണ് പരസിന്റെ നീക്കമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Also Read: നിധി കണ്ടെത്താനായി അഞ്ച് വയസുകാരിയെ ബലി നൽകി; അയൽവാസി അറസ്‍റ്റിൽ