കണ്ണൂർ: പ്രധാന അധ്യാപകന്റെ അനാസ്‌ഥ മൂലം സേ പരീക്ഷ എഴുതാനാകാതെ പത്താം ക്‌ളാസ് വിദ്യാർഥി ആശങ്കയിൽ. കണ്ണൂർ ഗവ. സിറ്റി ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയായ നിഹാദിനാണ് പ്രധാന അധ്യാപകന്റെ അനാസ്‌ഥ മൂലം ഒരു വർഷം നഷ്‌ടമായിരിക്കുന്നത്. പത്താം ക്‌ളാസ് പരീക്ഷയിൽ നിഹാദ് ഫിസിക്‌സ് പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു. ഇതിൽ സേ എഴുതാനുള്ള നിഹാദിന്റെ അപേക്ഷയിൽ അധ്യാപകർ നടപടി പൂർത്തിയാകാത്തതാണ് തിരിച്ചടിയായത്.
സേ പരീക്ഷ എഴുതാനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് നിഹാദ് പ്രധാന അധ്യാപകന് നൽകിയിരുന്നു. എന്നാൽ, അധ്യാപകൻ ഫോം കുട്ടിയുടെ കൈവശം തന്നെ സൂക്ഷിക്കാൻ പറയുകയായിരുന്നു. തുടർന്ന്, പരീക്ഷ നടക്കുന്നതിന് മുന്നോടിയായി മുനിസിപ്പൽ ഹൈസ്‌കൂളിൽ നിന്ന് ഹാൾടിക്കറ്റ് ലഭിക്കുമെന്നായിരുന്നു അധ്യാപകൻ പറഞ്ഞത്. എന്നാൽ, ഓഗസ്‌റ്റ് 17ന് പരീക്ഷ എഴുതാൻ സ്‌കൂളിൽ എത്തിയപ്പോഴാണ് സേ പരീക്ഷ എഴുതുന്നവരുടെ ലിസ്‌റ്റിൽ കുട്ടിയുടെ പേര് ഇല്ലാത്തത് ശ്രദ്ധയിൽപെട്ടത്.
അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട് ഉടൻ സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദ്ദേശം നൽകി. സേ പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അപേക്ഷ നൽകിയാൽ തുടർന്നുള്ള നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കേണ്ടത് സ്‌കൂളിന്റെ ഉത്തരവാദിത്വമാണ്. അതേസമയം, കുട്ടിയുടെ ഒരു വർഷം നഷ്‌ടപ്പെടാതിരിക്കാൻ പ്രദേശത്തെ രാഷ്‌ട്രീയ പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയതായും വേണ്ട ഇടപെടലുകൾ നടത്തുമെന്നും പ്രധാനധ്യാപകൻ നസീർ പറഞ്ഞു.
Read Also: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി