തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ ശമനമില്ലാതെ മഴ തുടരുന്നു. ശക്‌തമായ കാറ്റിനൊപ്പം തീരപ്രദേശത്ത് കടൽക്ഷോഭവും രൂക്ഷമാണ്. തുടർന്ന് മുൻകരുതലെന്ന നിലയിൽ 78 കുടുംബങ്ങളിലെ 308 പേരെ മാറ്റിപ്പാർപ്പിച്ചു.
വിവിധ താലൂക്കുകളിലായി 32 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. കൂടുതൽ ആളുകളെ മാറ്റിപാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ക്യാംപുകൾ തുറക്കാനായി 318 കെട്ടിടങ്ങൾ സജ്‌ജമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം താലൂക്കിൽ നാല് ദുരിതാശ്വാസ ക്യാംപുകളിലായി 184 പേരെ മാറ്റി പാർപ്പിച്ചു. പേട്ട സെന്റ് റോച്ചസ് സ്‌കൂളിൽ 19 കുടുംബങ്ങളും കഴിയുന്നുണ്ട്. കാലടി ഗവൺമെന്റ് സ്‌കൂളിൽ ആറു കുടുംബങ്ങളിലെ 21 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കഠിനംകുളത്ത് 18 കുടുംബങ്ങളിലെ 99 പേരെ മാറ്റി പാർപ്പിച്ചു.
ചിറയിൻകീഴിൽ രണ്ടും നെയ്യാറ്റിൻകരയിൽ മൂന്നും ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. വിഴിഞ്ഞം ഹാർബർ എൽപി സ്‌കൂളിൽ 38 പേരും പൊഴിയൂർ ജിയുപിഎസിൽ 13 കുടുംബങ്ങളിലെ 51 പേരെയും മാറ്റി പാർപ്പിച്ചു.
Read also: ഇന്ന് രാത്രി നിർണായകം; അതിതീവ്ര മഴക്കും കാറ്റിനും സാധ്യത