ഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. രാജസ്‌ഥാൻ, മധ്യപ്രദേശ്, പശ്‌ചിമ ബംഗാൾ സംസ്‌ഥാനങ്ങളിൽ സ്‌ഥിതി കൂടുതൽ രൂക്ഷമായി. പ്രതികൂല കാലാവസ്‌ഥ മൂലം വ്യോമസേനയുടെ രക്ഷാപ്രവർത്തനം തടസപ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനത്തിന് കൂടുതൽ സേന സഹായം മധ്യപ്രദേശ് സർക്കാർ ആവശ്യപ്പെട്ടു.
മധ്യപ്രദേശിൽ ഇടിമിന്നലിനെ തുടർന്ന് ഇന്നലെ നാല് പേരാണ് മരിച്ചത്. 700 ഓളം പേർ വെള്ളപൊക്ക മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. ഗ്വാളിയോർ- ചമ്പൽ മേഖല പൂർണമായും വെള്ളക്കെട്ടിലായി. ശിവ്പുരി, ഷിയോപ്പുർ, ഗുണ എന്നീ ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. രണ്ട് പാലങ്ങൾ കനത്തമഴയിൽ ഒലിച്ചുപോയി.
രാജസ്‌ഥാനിൽ കനത്ത മഴയിൽ ബാരൻ ജില്ല വെള്ളത്തിലായി. താഴ്ന്ന പ്രദേശത്തു നിന്ന് 700 ഓളം പേരെ മാറ്റിപാർപ്പിച്ചു. ഷഹബാദിലും കിഷൻഗഞ്ചിലും മഴ ശക്‌തമായി തുടരുകയാണ്. നിരവധി വീടുകൾ തകർന്നു. ബാൻ ഗംഗ നദി കരകവിഞ്ഞു. കിഷൻഗഞ്ച് മേഖലയിലെ ജലാശയങ്ങൾ കരകവിഞ്ഞ അവസ്‌ഥയിലാണ്.
പശ്‌ചിമ ബംഗാളിൽ കനത്തമഴയിൽ ഇതുവരെ 15 പേർ മരിച്ചു. ഒരു ലക്ഷത്തോളം പേർക്ക് വീട് നഷ്‌ടമായി. വെള്ളപൊക്ക ഭീഷണി നേരിടുന്ന സംസ്‌ഥാനത്തെ രക്ഷാ പ്രവർത്തനം വ്യോമസേന ഏറ്റെടുത്തിരിക്കുകയാണ്.
Read Also: ഒളിമ്പിക്‌സ്; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ