ഹൈദരാബാദ്: കനത്ത മഴയെ തുടർന്ന് ആന്ധ്രയിൽ മരണപ്പെട്ട ആളുകളുടെ എണ്ണം 27 ആയി ഉയർന്നു. ആനന്തപൂരിൽ കെട്ടിടം തകർന്ന് രണ്ട് കുട്ടികളടക്കം 4 പേരാണ് മരിച്ചത്. കൂടാതെ ചിറ്റൂരിൽ ഒഴുക്കിൽ പെട്ട് 7 പേരും മരിച്ചു. നിരവധി ആളുകളെ മഴക്കെടുതിയിൽ കാണാതായിട്ടുണ്ട്.
കഡപ്പയിൽ ബസുകൾ ഒഴുക്കിൽ പെട്ടതിനെ തുടർന്ന് കാണാതായ ആളുകൾക്കായി നിലവിൽ തിരച്ചിൽ തുടരുകയാണ്. 18 പേരെ ഇനിയും കണ്ടെത്താനുണ്ട്. കൂടാതെ നന്തല്ലൂരിൽ 25 പേരെയും കണ്ടെത്താനുണ്ട്. ഇതേ തുടർന്ന് ദേശീയ ദുരന്തസേനയുടെ കൂടുതൽ അംഗങ്ങളെ രക്ഷാപ്രവർത്തനത്തിനായി ഇവിടെ വിന്യസിപ്പിക്കുകയും ചെയ്‌തു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് ഇപ്പോൾ ആന്ധ്രയിൽ മഴ കനക്കുന്നത്.
ആന്ധ്രയുടെ കിഴക്കൻ ജില്ലകളിൽ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. കൂടാതെ തിരുപ്പതിയിലടക്കം വെള്ളപ്പൊക്കവും രൂക്ഷമായി തുടരുകയാണ്. തിരുപ്പതിയിലെ ഉപക്ഷേത്രങ്ങൾ മിക്കവയും നിലവിൽ വെള്ളത്തിനടിയിലാണ്. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് തീർഥാടകരാണ് തിരുപ്പതിയിൽ കനത്ത മഴയിൽ കുടുങ്ങിയത്. ഇവരെ സർക്കാർ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
Read also: ‘വയോമിത്രം’ പ്രവർത്തനം അവതാളത്തിൽ; വയോജനങ്ങൾക്കുള്ള മരുന്നുകളും മുടങ്ങി