തിരുവനന്തപുരം: പെരുമഴയിൽ മുങ്ങി സംസ്‌ഥാനം. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
ദുരന്തനിവാരണത്തിന് സൈന്യത്തെ വിന്യസിച്ചു. എല്ലാ വകുപ്പ് മേധാവികളും ദുരന്തനിവാരണത്തിന് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. അതേസമയം, സംസ്‌ഥാനത്ത് പാലക്കാട് കൂടി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ടായി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നിവയാണ് റെഡ് അലർട് പ്രഖ്യാപിച്ച മറ്റ് ജില്ലകള്‍.
നാളെയും ഈ രീതിയിൽ തന്നെ ശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ചെറുമേഘ വിസ്‌ഫോടനങ്ങൾക്ക് സാധ്യതയുണ്ട്. വളരെ പെട്ടെന്ന് തന്നെയാണ് സംസ്‌ഥാനത്ത് മഴ തീവ്രമായത്. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇന്ന് പുലർച്ചെയോടെ ശക്‌തമാവുകയായിരുന്നു. പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള ജില്ലകളിലെ റോഡുകളിൽ പലതും വെള്ളക്കെട്ടിനടിയിലാണ്. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ട്. വീടുകളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.
Also Read: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു; മലമ്പുഴ ഡാം തുറന്നു