തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് പ്രത്യേക മുന്നറിയിപ്പില്ല. ഇടുക്കിയിൽ ശക്‌തമായ മഴ തുടരുകയാണ്. കല്ലാർകുട്ടി, പാംബ്ള ഡാമുകളുടെ ഷട്ടർ തുറന്നേക്കും. മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
പമ്പ, മണിമലയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്, കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമാണ്. ആറ് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. കാസർഗോഡ് ജില്ലയിൽ കോളേജുകൾ ഒഴികെയാണ് അവധി. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ക്യാമ്പുകൾ തുറന്ന പത്തനംതിട്ട ജില്ലയിലെ സ്‌കൂളുകൾക്കും ഇന്ന് അവധിയാണ്.
എപിജെ അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാല, എംജി സർവകലാശാല, കണ്ണൂർ സർവകലാശാല എന്നിവിടങ്ങളിൽ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കേരള, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. കനത്തമഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗവിയിലേക്ക് സഞ്ചാരികൾക്കു നിയന്ത്രണം ഏർപ്പെടുത്തി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഗവിയിലേക്ക് സഞ്ചാരികളെ കടത്തിവിട്ടില്ല.
ഇതിനിടെ മലപ്പുറം അമരമ്പലം പുഴയിൽ 12 കാരിയെയും മുത്തശ്ശിയേയും കാണാതായി. പുലർച്ചെ രണ്ടരക്കാണ് ഒരു കുടുംബത്തിലെ അഞ്ചുപേർ അമരമ്പലം സൗത്ത് കടവിൽ ഇറങ്ങിയത്. മൂന്ന് പേർ രക്ഷപ്പെട്ടു. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അതേസമയം, ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം സംസ്‌ഥാനത്തെ മഴ സാഹചര്യം വിലയിരുത്തും. ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് സർക്കാർ വിലയിരുത്തൽ. മഴ കനക്കുന്ന പശ്‌ചാത്തലത്തിൽ മഴക്കെടുതികൾ നേരിടാനുള്ള നിർദ്ദേശം ഇതിനകം കളക്‌ടർമാർക്ക് കൈമാറിയിട്ടുണ്ട്.
Most Read: എഐ ക്യാമറ; സംസ്‌ഥാനത്ത് റോഡപകട മരണനിരക്കിൽ ഗണ്യമായ കുറവെന്ന് ഗതാഗതമന്ത്രി