തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിൽ സ്‌ഥിതി ചെയ്‌തിരുന്ന തീവ്ര ന്യൂനമർദ്ദം കരതൊട്ടതിന് പിന്നാലെയാണ് സംസ്‌ഥാനത്ത് മഴ ശക്‌തമായത്. വടക്കൻ കേരളത്തിൻ മഴ കുറയുമെന്നും, തെക്കൻ ജില്ലകളിലേക്ക് മഴ വ്യാപിക്കുമെന്നുമാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്.
മലയോര-തീരദേശ മേഖലകളിൽ ജാഗ്രത തുടരണമെന്നും മഴക്കൊപ്പം ഇടിമിന്നലിനും ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. എന്നാൽ, മൽസ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല.
സംസ്‌ഥാനത്ത് ഇന്നലെ പെയ്‌ത കാന്ത മഴയിൽ പലയിടത്തും നാശനഷ്‌ടം റിപ്പോർട് ചെയ്‌തിരുന്നു. തിരുവനന്തപുരത്ത് പുഴയിൽ വീണ ഒരാളെ കാണാതായി. വിതുരയിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച ഹരിതഭവനിൽ സോമനെയാണ്(62) കാണാതായത്. ഇയാൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി അഞ്ചു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
ആലപ്പുഴയിലെ അമ്പലപ്പുഴയിൽ മൽസ്യബന്ധനത്തിന് പോയ കാട്ടൂർ സ്വദേശി ജിതിൻ (27) കടലിൽ മുങ്ങിമരിച്ചു. കുട്ടനാട്ടിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ചമ്പക്കുളം സ്വദേശി വേലായുധൻ നായർ മുങ്ങി (84) മരിച്ചു. മലപ്പുറം തിരുന്നാവായയിൽ മമ്മിക്കാനകത്ത് അബ്‌ദുൾ റഹീമിന്റെ മകൻ മുഹമ്മദ് മുസമ്മിൽ (8) വെള്ളക്കെട്ടിൽ വീണ് മരിച്ചു.
Most Read| മണിപ്പൂരിൽ വീണ്ടും സംഘർഷം; ചുരാചന്ദ്പൂർ അനിശ്‌ചിത കാലത്തേക്ക് അടച്ചു