ഇംഫാൽ: മണിപ്പൂരിൽ കാണാതായ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആറുപേരെ സിബിഐ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ചു ചുരാചന്ദ്പൂരിൽ കുക്കി വിഭാഗക്കാരുടെ പ്രതിഷേധം. ഇപ്പോഴും സംഘർഷാവസ്‌ഥ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ചുരാചന്ദ്പൂർ അനിശ്‌ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്. എല്ലാ അതിർത്തികളും അടക്കും. ഇവിടെ അഞ്ചു ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
സ്‌പെഷ്യൽ ഡയറക്‌ടർ അജയ് ഭത്‌നഗറിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പോലീസും സൈന്യവും സംയുക്‌തമായി നടത്തിയ തിരച്ചിലിലാണ് ഇംഫാലിൽ നിന്നും 51 കിലോമീറ്റർ അകലെയുള്ള ചുരാചന്ദ്പുരിൽ നിന്ന് പ്രതികളെ പിടികൂടിയത്. ഇക്കാര്യം മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിങ് എക്‌സ് പ്ളാറ്റുഫോമിൽ സ്‌ഥിരീകരിച്ചിരുന്നു. ഗുവാഹത്തിയിലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
അറസ്‌റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളുമുണ്ട്. കഴിഞ്ഞ ജൂലൈ ആറിനാണ് മെയ്‌തേയ് വിഭാഗത്തിൽപ്പെട്ട 17 വയസുള്ള പെൺകുട്ടിയേയും 20 വയസുള്ള ആൺകുട്ടിയേയുമാണ് കാണാതായത്. പിന്നീട് ഇവർ കൊല്ലപ്പെട്ടെന്ന് സ്‌ഥിരീകരിച്ചു. എന്നാൽ, കൊലപാതകം നടന്നത് എന്നാണെന്ന് വ്യക്‌തമല്ല. കൊലപാതകത്തിന് മുൻപും ശേഷവുമുള്ള ഇരുവരുടെയും ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഇംഫാലിൽ വിദ്യാർഥികൾ തെരുവിലിറങ്ങിയിരുന്നു.
Most Read| സർക്കാർ പിന്തുണയില്ല; ഇന്ത്യയിലെ എംബസി അടച്ചുപൂട്ടി അഫ്‌ഗാനിസ്‌ഥാൻ