ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ചെന്നൈ നഗരത്തിലടക്കം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയും മഴ കനക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർന്ന്, ചെന്നൈയിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ പശ്‌ചാത്തലത്തിൽ ചെന്നൈയിലും സമീപ ജില്ലകളിലും ഇടിയോട് കൂടിയ അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെ പുലർച്ചെയോടെ വടക്കൻ തമിഴ്‌നാട് തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു. വൈകുന്നേരത്തോടെ പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വടക്കൻ തമിഴ്‌നാട്ടിലെ കാരയ്‌ക്കലിനും തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തെ കടലൂരിനും ഇടയിൽ തീരം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉച്ചക്ക് ശേഷം ചെന്നൈ നഗരത്തിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ചെന്നൈ വിമാനത്താവളത്തിൽ എട്ട് വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. തെക്കൻ തമിഴ്‌നാട്ടിലും കാവേരി തീരങ്ങളിലും നൂറുകണക്കിന് ഏക്കർ കൃഷിഭൂമി വെള്ളത്തിനടിയിലായി. കടലൂർ ഭാഗത്ത് ഒരു സ്‌ത്രീ വീട് തകർന്ന് മരിച്ചു. ഡാമുകൾ പരമാവധി സംഭരണ ശേഷിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്, കനത്ത മഴ പെയ്യുമെന്ന പ്രവചനത്തെ തുടർന്ന് അതീവ ജാഗ്രതയിലാണ് തമിഴ്‌നാട്.
നാളെ കള്ളക്കുറിച്ചി, വിഴുപുരം, കടലൂർ, തിരുവാരൂർ, തഞ്ചാവൂർ, രാമനാഥപുരം, നാഗപട്ടണം, തിരുച്ചിറപള്ളി എന്നിവിടങ്ങളിൽ കനത്ത മഴക്കും വെള്ളിയാഴ്‌ച ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നിവടിങ്ങളിൽ മിന്നലോട് കൂടിയ അതിശക്‌തമായ മഴക്ക് സാധ്യതയുണ്ട്. 50-60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. മൽസ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കുണ്ട്.
Also Read: പ്രിയങ്കയുടെ പ്രവൃത്തി കോൺഗ്രസിന്റെ ആത്‌മവിശ്വാസം കൂട്ടി; ദിഗ്‌വിജയ് സിംഗ്