തിരുവനന്തപുരം: സംസ്‌ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. എറണാകുളത്ത് കനത്ത മഴയിൽ പൂയംകുട്ടിയിലെ മണികണ്‌ഠൻ പാലം മുങ്ങി. നാലു ആദിവാസി കുടികളിലേക്കും, മലയോര ഗ്രാമമായ മണികണ്‌ഠൻ ചാലിലേക്കുമുള്ള ഏക പ്രവേശന മാർഗമാണ് ഈ പാലം. പാലം മുങ്ങിയതോടെ ഈ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.
ഇരുകരകളിലായി കുടുങ്ങിപോയവർക്ക് ലക്ഷ്യ സ്‌ഥാനങ്ങളിൽ എത്താൻ പാലത്തിലെ വെള്ളമിറങ്ങാൻ കാത്തിരിക്കേണ്ട അവസ്‌ഥയാണ്. അതിനിടെ, ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം പതിനാറാം കണ്ടത്ത് മണ്ണിടിഞ്ഞു വീണ് വീട് ഭാഗികമായി തകർന്നിട്ടുണ്ട്. പതിനാറാം കണ്ടം ചോട്ടുപുറത്ത് എൽസമ്മയുടെ വീടാണ് തകർന്നത്. വീട്ടിൽ ഉണ്ടായിരുന്നവർക്ക് നേരിയ പരിക്കുകൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്.
അതേസമയം, ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ അടുത്ത 5 ദിവസം ശക്‌തമായ മഴക്കും ജൂലൈ 5, 6 തീയതികളിൽ ഒറ്റപ്പെട്ട അതിശക്‌തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്‌തമാകുന്നതിന്റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്.
കൂടാതെ, ബംഗ്ളാദേശിനും സമീപ സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുകയാണെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡിഷക്ക് മുകളിൽ ന്യുനമർദ്ദമായി ശക്‌തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ശക്‌തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
വ്യാപക മഴക്ക് സാധ്യത ഉള്ളതിനാൽ ഇന്ന് 11 ജില്ലകളിൽ കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, കേരള-ലക്ഷ്വദീപ്-കർണാടക തീരങ്ങളിൽ ഈ മാസം ആറാം തീയതി വരെ മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയതായി കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Most Read: തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്‌ലിം ലീഗ് ഓഫിസ് തീയിട്ട നിലയിൽ