മുംബൈ: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവോടെ മുംബൈ നഗരം വെള്ളക്കെട്ടിൽ. ഈസ്‌റ്റ് എക്‌സ്‌പ്രസ് ഹൈവേ അടക്കം വെളളത്തിനടിയിലായി. അടുത്ത ദിവസങ്ങളിലും കനത്ത മഴ പെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.
കൊങ്കണ്‍ മേഖലയിലെ വിവിധ ജില്ലകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മുംബൈ നഗരത്തില്‍ വെള്ളക്കെട്ടില്‍ വ്യാപക നാശനഷ്‌ടങ്ങളും ഉണ്ടായി. മിലാദ് വെസ്‌റ്റിലെ ന്യൂ കളക്‌ടർ കോമ്പൗണ്ടില്‍ കെട്ടിടം തകര്‍ന്ന് 11 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയ ഇവിടെ മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി.
മുംബൈ നഗരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. കനത്ത മഴ ലോക്കല്‍ ട്രെയിന്‍ സര്‍വീസിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും ഗതാഗതം വഴിതിരിച്ചുവിട്ടു. മഹാരാഷ്‌ട്രയില്‍ അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊങ്കണ്‍ മേഖലകളില്‍ യെല്ലോ, റെഡ് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിമാന സര്‍വീസിനെയും കനത്ത മഴ കാര്യമായി ബാധിച്ചു. ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മിഥി നദി കരകവിഞ്ഞതും ദുരിതത്തിന് ആക്കം കൂട്ടി.
Also Read: വാക്‌സിനേഷൻ വേഗത്തിലാക്കണം; സാമ്പത്തിക വളർച്ചക്ക് നിർണായകമെന്ന് ധനമന്ത്രാലയം