തിരുവനന്തപുരം: സംസ്‌ഥാനത്ത് ശനിയാഴ്‌ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും ബുധനാഴ്‌ച ജാഗ്രതാ നിർദ്ദേശം നൽകി. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ വരെ തെക്കൻ ജില്ലകളിൽ മഴയ്‌ക്ക് കാരണമായ കാറ്റിന്റെ ഗതി വടക്കൻ ജില്ലകളിലേക്കും ശക്‌തി പ്രാപിച്ചു. മഴ ശക്‌തിപ്പെടാൻ കാരണമായ അറബിക്കടലിലെ ചക്രവാത ചുഴി രണ്ടുദിവസം കൂടി നിലനിൽക്കാൻ സാധ്യതയുണ്ട്.
മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നാളെയുടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്‌ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറായിരിക്കാൻ സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത് പോലീസ് ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ ഉൾപ്പടെ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അത്തരം സാഹചര്യങ്ങൾ നേരിടുന്നതിന് എല്ലാ പോലീസ് സ്‌റ്റേഷനിലും ദുരന്തനിവാരണ സംഘങ്ങൾ സജ്‌ജമാക്കിയിട്ടുണ്ട്. അടിയന്തര രക്ഷാപ്രവർത്തനത്തിനായി ജെസിബി, ബോട്ടുകൾ എന്നിവ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ക്രമീകരിക്കും.
സംസ്‌ഥാനത്തെ എല്ലാ കോസ്‌റ്റൽ പോലീസ് സ്‌റ്റേഷനുകൾക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോലീസ് ജനങ്ങൾക്കൊപ്പമുണ്ടെന്നും സംസ്‌ഥാന പോലീസ് മേധാവി പറഞ്ഞു.
Also Read: മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സംവിധാനം വേഗത്തിലാക്കും; മന്ത്രി