കൊച്ചി: ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും തന്റെ കൈയില്‍ ഇല്ലെന്ന് ദിലീപ് പറഞ്ഞ ഫോണിന്റെ വിവരങ്ങള്‍ പ്രോസിക്യൂഷൻ ഹൈക്കോടതിക്ക് കൈമാറി. ഈ ഫോണില്‍ നിന്ന് 2,000 കോളുകള്‍ വിളിച്ചു എന്നതടക്കമുള്ള വിവരങ്ങളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് കൈമാറിയിരിക്കുന്നത്. ഇതിനിടെ, ദിലീപ് ഹൈക്കോടതി രജിസ്‌ട്രാര്‍ ജനറലിന് കൈമാറിയ ഫോണുകളെല്ലാം കോടതി പരിശോധിച്ചു.
പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണുകളില്‍ മൂന്നെണ്ണം ദിലീപ് കൈമാറിയിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. പ്രതിയുടെ കസ്‌റ്റഡി ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് മുദ്രവെച്ച കവറില്‍ ദിലീപ് രജിസ്‌ട്രാര്‍ ജനറലിന് സമര്‍പ്പിച്ച ഫോണുകള്‍ ഹാജരാക്കാന്‍ കോടതി നിർദ്ദേശം നല്‍കിയത്. ഇതോടെ ഫോണുകള്‍ സംബന്ധിച്ച ആശയക്കുഴപ്പത്തില്‍ വ്യക്‌തത വരുമെന്നാണ് കരുതുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ സമയം വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോർട് സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. വിചാരണ കോടതിയുടെ വിധിക്കെതിരേ പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിച്ചേക്കും.
Also Read: ആദായ നികുതിയിൽ പുതിയ ഇളവുകളില്ല; മാറ്റമില്ലാതെ നികുതി സ്‌ളാബുകൾ