കോഴിക്കോട്: പെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരനായ വയോധികൻ തൂങ്ങി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ചക്കിട്ടപ്പാറ മുതുകാട് വളയത്ത് ജോസഫ് (വി പാപ്പച്ചൻ-77) ആണ് ഇന്നലെ ഉച്ചയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. കേസിൽ തുടർനടപടികൾക്കായി ചീഫ് ജസ്‌റ്റിസിന്റെ അനുമതി തേടി.
കേന്ദ്ര സർക്കാർ, സാമൂഹ്യനീതി വകുപ്പ്, കോഴിക്കോട് ജില്ലാ കളക്‌ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസിൽ എതിർകക്ഷികളാക്കും. അതേസമയം, ജോസഫിന്റെ മരണത്തിൽ സർക്കാരിനെതിരെ പ്രതിഷേധം കടക്കുകയാണ്. കളക്‌ട്രേറ്റിന് മുന്നിൽ ജോസഫിന്റെ മൃതദേഹം വെച്ച് യുഡിഎഫ് പ്രതിഷേധിച്ചു.
ജോസഫിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകണം, വീട് വെച്ച് നൽകണമെന്നും മകൾക്ക് ജോലി നൽകണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. തനിക്കും കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകൾക്കും പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി ഉൾപ്പെടെയുള്ളവർക്ക് ജോസഫ് പരാതി നൽകിയിരുന്നു.
കഴിഞ്ഞ നവംബർ ഒമ്പതിനാണ് ജോസഫ് അധികൃതർക്ക് പരാതി നൽകിയത്. മന്ത്രി, ജില്ലാ കളക്‌ടർ, പെരുവണ്ണാമുഴി പോലീസ് എസ്‌എച്ച്‌ഒ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് 15 ദിവസത്തിനകം പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് കത്ത് നൽകിയത്. പെൻഷൻ അനുവദിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിൽ ആത്‍മഹത്യ ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നു.
Most Read| റഷ്യൻ സൈനിക വിമാനം തകർന്ന് വീണ് 65 മരണം