കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി വിധി ഇന്നുണ്ടാകും. അധിക കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് ഹരജി നൽകിയത്. ജസ്‌റ്റിസ് കൗസർ എടപഗത്താണ് വിധി പറയുക.
മൂന്ന് മാസം സമയം നീട്ടി നൽകണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. തുടരന്വേഷണത്തിൽ ദിലീപിനും കൂട്ടാളികൾക്കുമെതിരെ നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ദിലീപിന്റെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
എന്നാൽ, ഒരു ദിവസം പോലും സമയം നീട്ടി നൽകരുതെന്നും വിചാരണ തടയാനാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നുമാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. അതേസമയം, കോടതിയുടെ കസ്‌റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ ആശങ്കയുണ്ടെന്നും ദൃശ്യം വീണ്ടും ചോരുമോ എന്ന ഭയമുണ്ടെനും അതിജീവത കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹൈക്കോടതി വിധി നിർണായകമാകും.
Most Read: അറസ്‌റ്റിനുള്ള വിലക്ക് തുടരും; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി