കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 23 വരെ അറസ്‌റ്റ് നടപടികൾ ഉണ്ടാകരുതെന്ന് കോടതി വ്യക്‌തമാക്കി. എം ശിവശങ്കർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യേപേക്ഷ പരിഗണിച്ചു കൊണ്ടായിരുന്നു കോടതി ഉത്തരവ്. എതിർവാദം ഉണ്ടെങ്കിൽ കസ്‌റ്റംസിന് അതിനകം ഫയൽ ചെയ്യാമെന്നും ഹൈക്കോടതി പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് കേസിലും 23 വരെ അറസ്‌റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
വെള്ളിയാഴ്‌ച വൈകിട്ട് തന്നെ അറസ്‌റ്റ് ചെയ്യാൻ ആണ് ശ്രമിച്ചതെന്ന് ശിവശങ്കർ മുൻകൂർ ജാമ്യേപേക്ഷയിൽ പറഞ്ഞിരുന്നു. അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷയോടെയാണ് രാവിലെ എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത്. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുന്ന കാര്യം ഉച്ചക്ക് ശേഷം ആലോചിക്കാമെന്നായിരുന്നു കോടതിയുടെ പ്രതികരണം.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന തന്നെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യാൻ കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ ശ്രമിക്കുകയാണെന്ന് ശിവശങ്കർ ഹൈക്കോടതിയെ അറിയിച്ചു. തുടർച്ചയായ ചോദ്യം ചെയ്യലും യാത്രയും ആരോഗ്യത്തെ സാരമായി ബാധിച്ചു. ഏത് കേസിൽ ആണ് ചോദ്യം ചെയ്യുന്നത് എന്ന് പോലും തനിക്ക് തന്ന നോട്ടീസിൽ വ്യക്‌തമാക്കിയിട്ടില്ലെന്നും എന്തുകൊണ്ടാണ് ‘ഹരാസ്’ ചെയ്യുന്നത് എന്ന് മനസിലാകുന്നില്ലെന്നും ശിവശങ്കർ ഹരജിയിൽ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്‌ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകാറുണ്ടെന്നും ശിവശങ്കർ കോടതിയെ ബോധിപ്പിച്ചു.
Related News: തീവ്ര പരിചരണ വിഭാഗത്തിലെ ചികിൽസ ആവശ്യമില്ല; ശിവശങ്കറിനെ വാർഡിലേക്ക് മാറ്റുമെന്ന് ഡോക്‌ടർമാർ
അതേസമയം, നിലവിൽ ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് മുൻകൂർ ജാമ്യഹരജിയെ എതിർത്ത് കസ്‌റ്റംസ് കോടതിയിൽ വാദിച്ചു. സമൻസ് കൈപ്പറ്റാൻ പോലും ശിവശങ്കർ വിസമ്മതിച്ചുവെന്നും ശിവശങ്കർ രാഷ്‌ട്രീയം കളിക്കുകയാണെന്നും കസ്‌റ്റംസ് കോടതിയിൽ പറഞ്ഞു.