തിരുവനന്തപുരം: ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ (ഐസിയു) ചികിൽസയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് വാർഡിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ഐസിയുവിൽ കിടത്തി ചികിൽസ തുടരേണ്ട അസുഖങ്ങളൊന്നും ശിവശങ്കറിന് ഇല്ലെന്ന് വിവിധ വിഭാഗങ്ങളിലെ ഡോക്‌ടർമാർ വ്യക്‌തമാക്കി. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ചേരുന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ ഈ വിഷയം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ശിവശങ്കറിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട ഡോക്‌ടർമാരുടെ നിർദ്ദേശം അനുസരിച്ചായിരിക്കും കസ്‌റ്റംസിന്റെ തുടർനീക്കങ്ങൾ. അതേസമയം, ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനും സാധ്യതയുണ്ട്. നടുവേദനയല്ലാതെ മറ്റ് അസുഖങ്ങളൊന്നും ശിവശങ്കറിനില്ല. ഡിസ്‌കിന് തകരാർ ഉള്ളതിനാൽ വിദഗ്‌ധ ചികിൽസക്ക് വേണ്ടിയാണ് സ്വകാര്യ ആശുപത്രിയിൽ നിന്ന് ശിവശങ്കറിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
Related News: ശിവശങ്കറിന്റെ ആശുപത്രി വാസം; ഒത്തുകളിയെന്ന് കസ്‌റ്റംസ്
ഡോളർ കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കസ്‌റ്റംസ് ചോദ്യം ചെയ്യാനിരിക്കുകയാണ്. കൂടാതെ, സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷ് 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തിയ കേസിൽ കൂടുതൽ തെളിവുകൾ കസ്‌റ്റംസ് കോടതിക്ക് കൈമാറും.