കൊച്ചി: പോക്‌സോ കേസ് അന്വേഷണത്തിന് മാർഗരേഖയുമായി ഹൈക്കോടതി. അന്വേഷണത്തിന്റെ നടപടിക്രമങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതാണ് പുതിയ നിർദേശങ്ങൾ. ഓരോ ജില്ലയിലും പോക്‌സോ കേസുകളുടെ മേൽനോട്ടത്തിന് വനിത ഐപിഎസ് ഉദ്യോഗസ്ഥയെ നിയമിക്കണം. ഇരകളുടെ മൊഴിയെടുപ്പിന് മുൻപ് അവരെ മാനസികമായും ശരീരികമായും അതിന് പാകപ്പെടുത്തണം. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള ശക്തമായ അന്വേഷണം പോക്‌സോ കേസുകളിൽ ഉണ്ടാവണം എന്നും മാർഗരേഖയിൽ പറയുന്നു.
ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നവർക്ക് പരിശീലനം അടക്കം ഉറപ്പാക്കാൻ നോഡൽ ഓഫീസറെ നിയമിക്കണം, അന്വേഷണ ഉദ്യോഗസ്ഥന് ജുവനൈൽ ജസ്റ്റിസ് ആക്ടിനെക്കുറിച്ച് അറിവുണ്ടാവണം, ഇരകളുടെ സംരക്ഷണം ഉറപ്പാക്കാൻ വൺ സ്റ്റോപ്പ് സെന്റർ സ്ഥാപിക്കണം, കേസുകൾ കൈകാര്യം ചെയ്യാൻ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കണം, തുടങ്ങിയ നിർദേശങ്ങളാണ് മാർഗരേഖയിൽ അടങ്ങിയിട്ടുള്ളത്.
സമീപകാലത്ത് സംസ്ഥാനത്തെ പല പോക്‌സോ കേസുകളുടെയും കുറ്റപത്രം ദുർബലമായതിനാൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിരുന്നു.