കോഴിക്കോട്: വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി എസ്‌വൈഎസ്‍ സംസ്‌ഥാന നേതാക്കൾ നടത്തിയ ചർച്ച ഏറെ ആശാവഹമെന്ന് സംസ്‌ഥാന നേതാക്കൾ പറഞ്ഞു.
മലബാർ മേഖലയിലെ ഹയർസെക്കണ്ടറി ഉൾപ്പെടെയുള്ള ഉന്നതപഠന രംഗം അനുഭവിക്കുന്ന കാതലായ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും മലബാറിന്റെ വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ പരിഷ്‌കരണങ്ങൾ ഏർപ്പെടുത്തണമെന്നും നേതാക്കൾ കൂടികാഴ്‌ചയിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഉന്നതപഠന മേഖലയിലെ പ്രതിസന്ധി, തൊഴിൽ മേഖല നേരിടുന്ന പ്രശ്‌നങ്ങൾ, സംസ്‌ഥാനത്തിന്റെ സാമൂഹിക ഐക്യം നേരിടുന്ന വെല്ലുവിളി തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്‌തത്; എസ്‌വൈഎസ്‍ നേതാക്കൾ അറിയിച്ചു. നാടിന്റെ ഐക്യവും സഹിഷ്‌ണുതയും സംരക്ഷിക്കണമെന്നും സമൂഹത്തിന്റെ സ്വസ്‌ഥമായ അന്തരീക്ഷത്തിന് കളങ്കമുണ്ടാക്കുന്ന എല്ലാ നീക്കൾക്കെതിരെയും മുഖം നോക്കാതെ കർശനമായ നിയമനിലപാട് കൈക്കൊള്ളണമെന്നും നേതാക്കൾ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.
ജനങ്ങളുടെ ദൈനംദിന ജീവിതം ദുസഹമാക്കുന്ന പാചകവാതകം ഉൾപ്പെടെയുള്ള ഇന്ധന വിലവർദ്ധന തടയുന്നതിന് സാധ്യമാകുന്ന നടപടി സ്വീകരിക്കണമെന്നും എസ്‌വൈഎസ്‍ കൂടികാഴ്‌ചയിൽ നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ചർച്ചയിൽ എസ്‌വൈഎസ്‍ ശ്രദ്ധയിൽ പെടുത്തിയ എല്ലാ വിഷയങ്ങളിലും മുഖ്യമന്തിയുടെ പ്രതികരണം ഏറെ ആശാവഹമായിരുന്നു; നേതൃത്വം വ്യക്‌തമാക്കി.
ഈ മാസം 23ന് ശേഷം ഹയർസെക്കണ്ടറി പ്രവേശന കാര്യത്തിൽ ഊർജിതമായ പരിഹാര നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും നേതാക്കൾ പറഞ്ഞു. എസ്‌വൈഎസ്‍ സംസ്‌ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ തങ്ങൾ സഖാഫി, ജനറൽ സെക്രട്ടറി ഡോ. അബ്‌ദുൽ ഹക്കീം അസ്ഹരി, ഫിനാൻസ് സെക്രട്ടറി മുഹമ്മദ് പറവൂർ, സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം എന്നിവരാണ് കൂടികാഴ്‌ചയിൽ പങ്കെടുത്തത്.
Most Read: ലഖിംപൂര്‍ ഖേരി സംഘർഷം; അപലപിച്ച് നിർമല സീതാരാമൻ