ബെംഗളൂരു: ഹിജാബ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ച് കര്‍ണാടക നിയമസഭയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കയ്യില്‍ കറുത്ത ബാന്‍ഡ് ധരിച്ചാണ് കോണ്‍ഗ്രസ് എംഎല്‍മാര്‍ സഭയിലെത്തിയത്. ഹിജാബ് വിവാദത്തിന് പുറമെ റിപ്പബ്ളിക് ദിന പരേഡില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയടങ്ങിയ കേരത്തിന്റെ പ്ളോട്ട് അനുവദിക്കാതെ ഒഴിവാക്കിയതിനെതിരെയും കോണ്‍ഗ്രസ് എംഎല്‍മാർ പ്രതിഷേധം അറിയിച്ചു.
കര്‍ണാടക നിയമസഭാ സംയുക്‌ത സമ്മേളനത്തില്‍ ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്‌തു സംസാരിക്കുമ്പോഴടക്കം കറുത്ത ബാന്‍ഡ് കയ്യില്‍ ധരിച്ചായിരുന്നു സിദ്ധരാമയ്യ അടക്കമുള്ള എംഎല്‍എമാര്‍ സഭയിലിരുന്നത്.
മുസ്‌ലിം വിദ്യാർഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ കോളേജുകളിലും സ്‌കൂളുകളിലും കുട്ടികളെ കൊണ്ട് കാവി ഷാള്‍ ധരിപ്പിച്ചതും അവരെ പ്രതിഷേധങ്ങളിലേക്കിറക്കി വിട്ടതും ബിജെപിയാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ബിജെപിയുടെ നഗരവികസന മന്ത്രി ഈശ്വരപ്പ ഇക്കാര്യം തുറന്നു സമ്മതിച്ചതാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.
ഇതാദ്യമായല്ല ഈശ്വരപ്പ ഇത്തരമൊരു കാര്യം പറയുന്നതെന്നും, ചെങ്കോട്ടയില്‍ ഇന്ത്യന്‍ ദേശീയ പതാക മാറ്റി അവിടെ കാവിക്കൊടി ഉയര്‍ത്തണമെന്ന് നേരത്തെ തന്നെ പരസ്യമായി പ്രഖ്യാപിച്ച ആളാണ് അദ്ദേഹമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇതിനെതിരെ പരാതി നല്‍കിയിട്ടും ഈശ്വരപ്പക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: പിവി അൻവറിന് എതിരായ പരാതി; ലാൻഡ് ബോർഡ് യോഗം ഇന്ന് ചേരും