ബെംഗളൂരു: ഹിജാബ് നിരോധനത്തിന് എതിരെ വിവിധ കോളേജുകളിലെ വിദ്യാർഥിനികൾ നൽകിയ ഹരജികളിൽ കർണാടക ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. മതാചാര വസ്‌ത്രങ്ങള്‍ ധരിക്കണമെന്ന് വിദ്യാർഥികള്‍ നിര്‍ബന്ധം പിടിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ ഹരജി പരിഗണിക്കവെ പറഞ്ഞിരുന്നു. അന്തിമ വിധി വരുന്നത് വരെ ഹിജാബ് നിരോധനം തുടരണമെന്നും കോളേജുകള്‍ ഉടന്‍ തുറക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഹിജാബ് വിവാദത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഒന്ന് മുതൽ 10 വരെയുള്ള ക്‌ളാസുകൾ ഇന്ന് തുറക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് വിവിധയിടങ്ങളിൽ നിരോധനാജ്‌ഞ തുടരുകയാണ്. മംഗളൂരു നഗരത്തിലും ഉഡുപ്പി ഹൈസ്‌കൂൾ പരിസരങ്ങളുടെ 200 മീറ്റർ പരിധിയിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെബ്രുവരി 14 രാവിലെ 6 മുതൽ ഫെബ്രുവരി 19 വൈകുന്നേരം 6 വരെയാണ് ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 144 പ്രകാരം ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ കുർമ റാവു നിരോധനാജ്‌ഞ പുറപ്പെടുവിച്ചത്. സർക്കാർ സ്‌ഥാപനങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കൽ, റാലികൾ നടത്തൽ, ആഹ്ളാദ പ്രകടനങ്ങൾ എന്നിവയെല്ലാം നിരോധിച്ചു.
അതിനിടെ കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് നടത്തിയ പ്രസ്‌താവന പുതിയ വിവാദങ്ങൾക്ക് കാരണമായി. സ്‌ത്രീകൾ ‘പർദ്ദ’ ധരിക്കാത്തതുകൊണ്ടും മുഖം മറയ്‌ക്കാത്തതു കൊണ്ടുമാണ് ഇന്ത്യയിൽ ഏറ്റവുമധികം ബലാൽസംഗ കേസുകൾ രേഖപ്പെടുത്തുന്നത് എന്നായിരുന്നു സമീർ അഹമ്മദിന്റെ വിവാദ പ്രസ്‌താവന.
“പെൺകുട്ടികൾ വളരുമ്പോൾ അവരുടെ സൗന്ദര്യം മറയ്‌ക്കാൻ ഒരു ‘പർദ്ദ’യുടെ പിന്നിൽ നിർത്തുക എന്നതാണ് ഹിജാബിന്റെ ആശയം. അവരുടെ സൗന്ദര്യം കാണാൻ പാടില്ല. ലോകത്ത് ഏറ്റവുമധികം ബലാൽസംഗക്കേസുകൾ നടക്കുന്നത് ഇന്ത്യയിലാണെന്ന് ഞാൻ കരുതുന്നു. അതിന് കാരണം സ്‌ത്രീകൾ ‘പർദ്ദ ‘ ധരിക്കാത്തതാണ്,”- അദ്ദേഹം പറഞ്ഞിരുന്നു.
Most Read: ഹിപ്പോക്രാറ്റസിന് പകരം ചരക പ്രതിജ്‌ഞ; വൈദ്യ ശാസ്‌ത്രത്തിലും കാവി പടരുന്നു