ബെംഗളൂരു: കര്‍ണാടകയില്‍ ക്രിസ്‌ത്യാനികള്‍ക്ക് എതിരെ ആക്രമണം തുടര്‍ന്ന് തീവ്ര ഹിന്ദുത്വ സംഘടനകള്‍. മാണ്ഡ്യ ജില്ലയിലെ സ്‌കൂളിലെ ക്രിസ്‌തുമസ് ആഘോഷങ്ങൾ ഹിന്ദുത്വ പ്രവര്‍ത്തകര്‍ തടഞ്ഞു. സംഘം സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
മാണ്ഡ്യയിലെ നിര്‍മല ഇംഗ്ളീഷ് ഹൈസ്‌കൂള്‍ ആന്റ് കോളേജിൽ എത്തിയ സംഘം ക്രിസ്‌തുമസ് ആഘോഷം തടയുകയായിരുന്നു. ഹിന്ദുക്കളുടെ ആഘോഷമായ ഗണേശോൽസവം ആഘോഷിക്കണമെന്നും സരസ്വതി ദേവിയുടെ ചിത്രം സ്‌കൂളില്‍ വെക്കണമെന്നും ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായും സ്‌കൂള്‍ പ്രധാനാധ്യാപിക കനിക ഫ്രാന്‍സിസ് മേരി പറഞ്ഞു.
എല്ലാ വര്‍ഷവും ക്രിസ്‌തുമസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. കോവിഡ് നിയന്ത്രണം മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഘോഷിച്ചിരുന്നില്ല. ഇത്തവണ കുട്ടികള്‍ തന്നെയാണ് കേക്ക് വാങ്ങിയതെന്നും കനിക ഫ്രാന്‍സിസ് മേരി പറഞ്ഞു. എന്നാല്‍, ഒരു കുട്ടിയുടെ രക്ഷിതാവ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേർത്തു.
എതിര്‍പ്പു പ്രകടിപ്പിച്ച രക്ഷിതാവാണ് ഹിന്ദുത്വ പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയത്. സ്‌കൂളില്‍ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് ഇവരുടെ ആരോപണം. എന്നാല്‍, ഈ ആരോപണം വസ്‌തുതാ വിരുദ്ധമാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്‌തമാക്കി.
രണ്ട് ദിവസം മുമ്പ് ദക്ഷിണ കര്‍ണാടകയിലെ ചിക്കബല്ലാപുര്‍ ജില്ലയില്‍ ക്രിസ്‌ത്യന്‍ പള്ളിക്കുനേരെ ആക്രമണം നടന്നിരുന്നു. 160 വര്‍ഷം പഴക്കമുള്ള സെന്റ് ജോസഫ്‌സ് പള്ളിയുടെ കൂടാരവും സെന്റ് ആന്റണിയുടെ പ്രതിമയും തകര്‍ത്തിരുന്നു. നിയമസഭയില്‍ കര്‍ണാടക മതപരിവര്‍ത്തന നിരോധന നിയമം അവതരിപ്പിച്ചതിന് പിന്നാലെ ആയിരുന്നു ആക്രമണം.
Most Read: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്‌റ്റ് പരമ്പര; ആദ്യ മൽസരം നാളെ ആരംഭിക്കും