കേപ് ടൗൺ: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്‌റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ടെസ്‌റ്റ് മൽസരത്തിന് ഇക്കുറി ഡർബന് പകരം സെഞ്ചൂറിയനിലെ സൂപ്പർ സ്‌പോർട്ട് പാർക്ക് സ്‌റ്റേഡിയമാണ് വേദിയാവുക.
26 മുതൽ ഈ മാസം 30 വരെയാണ് ആദ്യ ടെസ്‌റ്റ്. ഏറ്റവും ഒടുവിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോയപ്പോൾ 2-1ന്റെ പരാജയമായിരുന്നു ഫലം. ഇതിന് മധുര പ്രതികാരം ചെയ്യാൻ ഉറച്ചാണ് വിരാട് കോഹ്‌ലിയും സംഘവും കളത്തിലിറങ്ങുക.
ജനുവരി മൂന്ന് മുതൽ 7 വരെ ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് സ്‌റ്റേഡിയത്തിൽ രണ്ടാം ടെസ്‌റ്റും ജനുവരി 11 മുതൽ 15 വരെ കേപ് ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ അവസാന ടെസ്‌റ്റും അരങ്ങേറും. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30 മുതലാണ് മൽസരങ്ങൾ നടക്കുക.
ടെസ്‌റ്റ് മൽസരങ്ങൾ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്നതിനാൽ തന്നെ പരമ്പര ഇന്ത്യയ്‌ക്ക് ഏറെ നിർണായകമാണ്. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ പരമ്പര കൂടിയാണിതെന്നതിനാൽ പോരാട്ടങ്ങൾക്ക് വാശിയേറും.
അതേസമയം അടുത്തിടെ ന്യൂസിലണ്ടിനെ ടെസ്‌റ്റ് പരമ്പരയിൽ തോൽപിച്ചതിന്റെ ആത്‌മവിശ്വാസത്തിലാണ് ഇന്ത്യൻ നിര. എന്നാൽ പരിശീലനത്തിനിടെ പരിക്കേറ്റ രോഹിത് ശർമയുടെ അഭാവം നേരിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. രോഹിത്തിന്റെ അസാന്നിധ്യത്തിൽ കെഎൽ രാഹുലാണ് ഉപനായകൻ.
ഡീൻ എൽഗർ നായകനും തെംബ ബാവുമ ഉപനായകനുമായ ദക്ഷിണാഫ്രിക്കൻ ടീമിൽ ഡിക്കോക്ക്, കഗീസോ റബാദ , എയ്ഡൻ മാർക്രം, ലുങ്കി എൻഗീഡി തുടങ്ങി പ്രധാന താരങ്ങളെല്ലാം ഉണ്ട്.
Most Read: ഉദ്വേഗം നിറയ്‌ക്കുന്ന രംഗങ്ങൾ; ഫഹദിന്റെ ‘മലയൻകുഞ്ഞ്’ ട്രെയ്‌ലർ കാണാം