കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കഴിഞ്ഞു. എന്നാൽ എവിടെ നിന്നാണ് ഇത് വന്നതെന്ന് ആർക്കും അറിയില്ല. ആഫ്രിക്കയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്ന് ദക്ഷിണാഫ്രിക്കൻ ഗവേഷകരാണ് ഇത് ആദ്യം കണ്ടെത്തിയത്. ഒമൈക്രോണിന് പിന്നിലുള്ള നിഗൂഢത ഇല്ലാതാക്കാൻ ഗവേഷകർ കഠിന പ്രയത്‌നം തന്നെ നടത്തുന്നുണ്ട്.
എച്ച്ഐവിയുമായി ഒമൈക്രോണിന് ബന്ധമുണ്ട് എന്ന തരത്തിൽ സ്‌ഥിരീകരിക്കാത്ത ഒരു നിഗമനമാണ് ഇപ്പോൾ നിലവിലുള്ളത്. ദക്ഷിണാഫ്രിക്കൻ ഗവേഷകർ ഒമൈക്രോണിന്റെയും എച്ച്ഐവിയുടെയും ഉൽഭവം തമ്മിലുള്ള ബന്ധം പഠിക്കുകയാണ്. ദക്ഷിണാഫ്രിക്കൻ ഗവേഷണങ്ങളെ ഉദ്ധരിച്ച് ഒമൈക്രോണിനെ എച്ച്ഐവിയുമായി ബന്ധിപ്പിക്കുന്ന നിഗമനം “വളരെ വിശ്വസനീയമാണ്” എന്ന് ബിബിസി റിപ്പോർട് ചെയ്യുന്നു.
എന്നിരുന്നാലും, ഇതുവരെ വിചാരിച്ചതിലും വളരെ മുൻപ് മുതൽ തന്നെ ഒമൈക്രോൺ വൈറസ് നമുക്കിടയിൽ ഉണ്ടായിരുന്നു എന്നതിന്റെ കൂടുതൽ തെളിവുകൾ വന്നുകൊണ്ടിരിക്കുകയാണ്. നവംബർ പകുതിയോടെ ആഫ്രിക്കയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. എന്നാൽ ഇത് ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് ഉൽഭവിച്ചതാവാനാണ് സാധ്യത എന്നും പറയപ്പെടുന്നു.
മറ്റേതൊരു ജീവിയെയും പോലെ, വൈറസും കൂടുതൽ കാലം ജീവിക്കാനും മരണം വൈകിപ്പിക്കാനും ആഗ്രഹിക്കുന്നു. ഈ പ്രക്രിയയിൽ, അത് ആതിഥേയന്റെ ശരീരത്തിൽ നിന്ന് ഭക്ഷണം കഴിക്കുകയും കഴിയുന്നത്ര പുനരുൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. പുനരുൽപ്പാദനം സംഭവിക്കുന്നത് അവർത്തനത്തിലൂടെയാണ്. ഒരു ലളിതമായ ജൈവ പ്രതിഭാസത്തിലൂടെ വൈറസിന്റെ ഒരു ഇഴ തന്നെ അതിന്റെ തനി പകർപ്പ് ഉണ്ടാക്കുന്നു.
ഒമൈക്രോൺ സ്‌ഥിരീകരിച്ച ഒരു സ്‌ത്രീ എട്ട് മാസമായി കോവിഡ് പോസിറ്റീവ് ആയിരുന്നു എന്നാണ് ബിബിസി റിപ്പോർട്ടിൽ പറയുന്നത്. SARS-CoV-2 എന്ന വൈറസ്, മനുഷ്യ ശരീരത്തിൽ ഉള്ള സമയമത്രയും പരിവർത്തനം എന്ന് വിളിക്കപ്പെടുന്ന 30 ജനിതക മാറ്റങ്ങൾക്ക് വിധേയമാവുന്നുണ്ട്. പ്രതിരോധശേഷി കുറവുള്ള ആളുകളിൽ നിന്ന് കോവിഡ് വൈറസ് ഭേദമാകാൻ സമയമെടുക്കും എന്നത് സ്‌ഥിരീകരിച്ച വസ്‌തുതയാണ്. വൈവിധ്യമാർന്ന ജീവശാസ്‌ത്രപരമായ പ്രവർത്തനങ്ങളിലൂടെ മനുഷ്യശരീരത്തിന്റെ പ്രവർത്തനങ്ങളുമായി വീണ്ടും ക്രമീകരിക്കാൻ ഇത് വൈറസിന് കൂടുതൽ സമയം നൽകുന്നു.SARS-CoV-2, ഒമൈക്രോൺ അല്ലെങ്കിൽ അതിന്റെ മറ്റ് വകഭേദങ്ങളായ ഡെൽറ്റ, ഗാമ, ബീറ്റ, ആൽഫ എന്നിവയുടെ കാര്യത്തിൽ ഇത് ഒരു മനുഷ്യ കോശത്തിന്റെ പരിധിക്കുള്ളിൽ സംഭവിക്കുന്നു. എച്ച്ഐവിക്ക് മനുഷ്യശരീരത്തെ SARS-CoV-2 പരിവർത്തനത്തിന് തികച്ചും അനുയോജ്യമാക്കാൻ കഴിയും. അതിലൂടെ ഒമൈക്രോൺ പോലെയുള്ള പുതിയ വകഭേദങ്ങൾ ഉണ്ടാക്കാനും സാധിക്കും. ഒരു എച്ച്‌ഐവി രോഗിയിൽ ഒമൈക്രോൺ ഉൽഭവിച്ചിരിക്കാം എന്നും ഒന്നുകിൽ അവർ ചികിൽസ പാതിവഴിയിൽ ഉപേക്ഷിക്കുകയോ അല്ലെങ്കിൽ മരുന്ന് കഴിക്കാതിരിക്കുകയോ ചെയ്‌തിട്ടുണ്ടാകാം എന്നുമാണ് ഗവേഷകരുടെ വിലയിരുത്തൽ.
Most Read: എങ്ങനെ പുറത്തുകടക്കും… പാണ്ടയുടെ മതിൽ ചാട്ടം വൈറലാകുന്നു
ലോകത്തിന്റെ എച്ച്ഐവി തലസ്‌ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണാഫ്രിക്കയിൽ ആണ് ആദ്യമായി പുതിയ വകഭേദം റിപ്പോർട് ചെയ്‌തത് എന്നതും ഒമൈക്രോണും എച്ച്ഐവിയും തമ്മിൽ ബന്ധമുണ്ട് എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. എന്നാൽ പ്രമേഹം അല്ലെങ്കിൽ ക്യാൻസർ പോലുള്ള മറ്റ് രോഗങ്ങളുള്ള ആളുകളിലും പുതിയ വകഭേദങ്ങളുടെ ഉൽഭവത്തിന് സാധ്യതയുണ്ട്.
“ദക്ഷിണാഫ്രിക്കയിൽ എച്ച്‌ഐവിയുടെ ഉയർന്ന വ്യാപനം ഒമൈക്രോൺ വകഭേദത്തിന്റെ പരിണാമത്തിന് കാരണമായിരിക്കാം” എന്ന് ഈ മാസം ആദ്യം, കേംബ്രിഡ്‌ജ് സർവകലാശാലയിലെ യുകെ ഗവേഷകനെ ഉദ്ധരിച്ച് മെഡിക്കൽ ന്യൂസ് ടുഡേ റിപ്പോർട് ചെയ്‌തിരുന്നു. ഒരു സാധാരണ ആരോഗ്യമുള്ള വ്യക്‌തിയുടെ രോഗപ്രതിരോധ സംവിധാനം ഏതാനും ദിവസങ്ങൾ മുതൽ രണ്ടാഴ്‌ചകൾക്കുള്ളിൽ ശരീരത്തിലെ വൈറസുകളെ തുടച്ചുനീക്കും. എന്നാൽ എച്ച്ഐവി ബാധിതനായ ഒരു വ്യക്‌തിയിൽ ഇത് സംഭവിക്കുന്നില്ല.
എന്നിരുന്നാലും, എച്ച്ഐവി രോഗികളിൽ നിന്ന് മാത്രമാണ് ഒമൈക്രോണിന്റെ ഉൽഭവം എന്ന് പറയാനാകില്ല. മനുഷ്യശരീരത്തിലെ പ്രതിരോധശേഷി ഇല്ലാതാക്കുന്ന ഏതൊരു രോഗാവസ്‌ഥയും സമാനമായ വൈറസ് പരിവർത്തനത്തിന് കാരണമാകും.ആൽഫ വകഭേദത്തിലെ ഗവേഷണ അനുഭവത്തിൽ നിന്നാണ് എച്ച്ഐവിയുമായുള്ള ഒമൈക്രോണിന്റെ ബന്ധത്തെക്കുറിച്ചുള്ള ഊഹത്തിലേക്ക് എത്തിയത്. ഡോ കെമ്പിന്റെ നേതൃത്വത്തിലുള്ള സംഘം യുകെയിൽ ചികിൽസിച്ച ഒരു പ്രതിരോധശേഷി കുറഞ്ഞ രോഗിയിൽ ധാരാളം പരിവർത്തനങ്ങൾ കണ്ടെത്തിയിരുന്നു. താരതമ്യേന കുറഞ്ഞ സമയത്തിനുള്ളിൽ ആണ് ഈ വൈറസ് പരിവർത്തനങ്ങൾ നടന്നത്. ആൽഫയുടെ ദ്രുതഗതിയിലുള്ള വ്യാപനം രോഗപ്രതിരോധശേഷി കുറഞ്ഞ ഒരു വ്യക്‌തിയിൽ നിന്നാണ് ആരംഭിച്ചതെന്ന സിദ്ധാന്തത്തിലേക്ക് ഇത് ഞങ്ങളെ നയിച്ചു എന്ന് ഗവേഷകർ പറഞ്ഞു.
ഒമൈക്രോണിന്റെ ഉൽഭവത്തിനു പിന്നിലെ എച്ച്‌ഐവി ബന്ധത്തിന്റെ ഊഹം പരിശോധിക്കുന്നതിനായി, ദക്ഷിണാഫ്രിക്കയിലെ ഒരു സംഘം ഗവേഷകർ എച്ച്‌ഐവിയുടെ നിർമിത പതിപ്പ് ഉണ്ടാക്കി പരീക്ഷണം നടത്തുന്നുണ്ട്. അതിന്റെ ഫലം എച്ച്ഐവിയുമായി ഒമൈക്രോണിന് ബന്ധമുണ്ടോ ഇല്ലയോ എന്ന് തെളിയിക്കും എന്ന പ്രതീക്ഷയിലാണ് ശാസ്‌ത്ര ലോകം.
Most Read: 72 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസര്‍ ഭ്രൂണം കണ്ടെത്തി