ന്യൂഡെൽഹി: ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല നടന്നതായി റിപ്പോർട് ചെയ്‌തു. യുപി ജഗാംഗീർപുരി സ്വദേശികളായ യുവാവും കൗമാരക്കാരിയുമാണ് കൊല്ലപ്പെട്ടത്. ഇവർ ഡെൽഹിയിലേക്ക് പോയതിന് പിന്നാലെയാണ് ഇരുവരെയും കൊലപ്പെടുത്തി രണ്ട് സംസ്‌ഥാനങ്ങളിലായി മൃതദേഹം ഉപേക്ഷിച്ചത്. പെൺകുട്ടിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
ദുരഭിമാന കൊലയ്‌ക്ക് പിന്നിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ആണെന്നാണ് യുപി പോലീസ് വ്യക്‌തമാക്കുന്നത്. കഴിഞ്ഞ ജൂലൈ 31ആം തീയതിയാണ് കമിതാക്കൾ ഡെൽഹിയിലേക്ക് ഒളിച്ചോടിയത്. തുടർന്ന് ഇവരെ തേടി ഡെൽഹിയിൽ എത്തിയ പെൺകുട്ടിയുടെ ബന്ധുക്കൾ ഇരുവരെയും വധിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്‌തമാക്കി. കൂടാതെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം മധ്യപ്രദേശിൽ നിന്നും, യുവാവിന്റെ മൃതദേഹം രാജസ്‌ഥാനിൽ നിന്നുമാണ് കണ്ടെത്തിയത്.
ഇരുവരെയും മധ്യപ്രദേശിൽ എത്തിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്‌തമാക്കുന്നുണ്ട്. പെൺകുട്ടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയും, യുവാവിനെ കുത്തി കൊലപ്പെടുത്തുകയുമാണ് ചെയ്‌തത്. കൂടാതെ യുവാവിന്റെ സ്വകാര്യഭാഗങ്ങൾ കീറി മുറിച്ച നിലയിലായിരുന്നു. നിലവിൽ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Read also: ‘ബ്ളാക്ക് ഫ്രൈഡേ മാര്‍ച്ച്’ ആഹ്വാനം; അകാലിദള്‍ നേതാക്കളെ തടഞ്ഞ് ഡെൽഹി പോലീസ്