വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ യുഎസ് പ്രതിനിധി സഭയില്‍ തീരുമാനം. ഇംപീച്ച് നടപടിക്കായി ജനപ്രതിനിധി സഭയില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കിയത്. സഭയിൽ 197നെതിരെ 232 വോട്ടുകള്‍ക്കാണ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള തീരുമാനമെടുത്തത്. ഇതോടെ 2 തവണ ഇംപീച്ച് നടപടി നേരിടുന്ന ആദ്യ അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് മാറി.
നിലവില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. 232 വോട്ടുകളില്‍ 222 വോട്ടുകള്‍ ഡെമോക്രാറ്റിക് അംഗങ്ങള്‍ ചെയ്‌തതാണ്. കൂടാതെ 10 റിപ്പബ്‌ളിക്കന്‍ അംഗങ്ങളും സഭയില്‍ പ്രമേയത്തെ പിന്തുണച്ചു. ജനപ്രതിനിധി സഭയില്‍ പ്രമേയം പാസായതോടെ ഇനി സെനറ്റിലെ നടപടിക്രമങ്ങളാണ് ബാക്കിയുള്ളത്. സെനറ്റിലും പ്രമേയം അംഗീകരിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാല്‍ ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് സ്‌ഥാനത്ത് നിന്നും പുറത്താകും.
രാജ്യത്ത് കലാപം സൃഷ്‌ടിക്കാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് ട്രംപിനെതിരെ ജനപ്രതിനിധി സഭ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ട് വന്നത്. ട്രംപിനെ പുറത്താക്കാന്‍ 25ആം ഭേദഗതി പ്രയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വിസമ്മതിച്ചതിനു പിന്നാലെ ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ് നടപടികളിലേക്ക് കടന്നത്. 2019 ലാണ് ട്രംപ് ആദ്യം ഇംപീച്ച്മെന്റ് നടപടികള്‍ നേരിട്ടത്. അന്ന് ജനപ്രതിനിധി സഭയില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയിലെ ആരും പ്രമേയത്തെ പിന്തുണച്ചില്ലെങ്കിലും പ്രമേയം പാസായിരുന്നു. പക്ഷേ സെനറ്റിലെ തെരഞ്ഞെടുപ്പിലാണ് ട്രംപ് ഇംപീച്ച്മെന്റ് നടപടിയില്‍ നിന്നും രക്ഷപെട്ടത്.
Read also : തട്ടിപ്പുമായി അപരിചിതരുടെ വീഡിയോ കാള്‍; മുന്നറിയിപ്പ് നല്‍കി കേരള പോലീസ്