തിരുവനന്തപുരം : അപരിചിതരായ ആളുകളുടെ വീഡിയോ കോളുകള്‍ എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ് സൈബര്‍ഡോം. വീഡിയോ കാൾ ചെയ്‌ത ശേഷം അതിന്റെ സ്‌ക്രീന്‍ ഷോട്ട്, റെക്കോര്‍ഡഡ് വീഡിയോ എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതായി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അപരിചിതമായ നമ്പറുകളില്‍ നിന്നും വരുന്ന വീഡിയോ കാള്‍ അറ്റന്‍ഡ് ചെയ്യുന്നതോടെ തട്ടിപ്പുകാര്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കുകയും, വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും. തുടര്‍ന്ന് ഇവയുടെ വെളിച്ചത്തില്‍ ആളുകളെ ബ്ളാക്ക്മെയില്‍ ചെയുന്ന സംഭവങ്ങള്‍ കേരളത്തില്‍ കൂടുന്നതായി പോലീസ് വ്യക്‌തമാക്കി. തട്ടിപ്പ് നടത്തുന്ന ആളുകള്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച് കൊണ്ടായിരിക്കും കാള്‍ ചെയ്യുന്നത്. തുടര്‍ന്ന് വീഡിയോ കാള്‍ അറ്റന്‍ഡ് ചെയ്യുന്നതോടെ, അറ്റന്‍ഡ് ചെയ്യുന്നവരുടെ ഫോണിലെ ഫ്രണ്ട് ക്യാമറ ഓണാകുകയും അവരുടെ മുഖം സ്‌ക്രീനില്‍ ലഭിക്കുകയും ചെയ്യും.
ഇതിനെ തുടര്‍ന്ന് തട്ടിപ്പുകാര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും, സ്‌ക്രീഷോട്ടുകള്‍ എടുക്കുകയും ചെയ്‌ത ശേഷം അവ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തുന്നത്. കാള്‍ അറ്റന്‍ഡ് ചെയ്‌ത വ്യക്‌തി അശ്ളീല ചാറ്റുകളില്‍ പങ്കാളിയായിരുന്നു എന്ന രീതിയില്‍ സ്‌ക്രീന്‍ ഷോട്ടുകളും മറ്റും പ്രചരിപ്പിക്കും എന്നാണ് ഭീഷണിപ്പെടുത്തല്‍. സംസ്‌ഥാനത്ത് ഇതിനോടകം തന്നെ ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read also : കോവിഡ് മുക്‌തി നേടിയവർ വാക്‌സിൻ സ്വീകരിക്കണോ; ആരോഗ്യ വകുപ്പ് വിശദീകരണം