കൊച്ചി: ആരോഗ്യ രംഗത്തുള്ളവർക്കും മറ്റും വാക്‌സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുമ്പോൾ ചിലരുടെ സംശയം ‘കോവിഡ് മുക്‌തി നേടിയവർ വാക്‌സിൻ സ്വീകരിക്കണോ’ എന്നാണ്. ആരോഗ്യ വകുപ്പ് പറയുന്നത്; കോവിഡ് മുക്‌തർക്കും വാക്‌സിൻ സ്വീകരിക്കാം എന്നാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ശക്‌തിപ്പെടുത്താൻ സഹായിക്കും.
കാൻസർ, പ്രമേഹം, രക്‌തസമ്മർദ്ദം, എന്നീ അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർക്ക് വാക്‌സിൻ സ്വീകരിക്കാം. നിലവിലെ ഈ രോഗങ്ങളെ വാക്‌സിൻ നേരിട്ട് വഷളാക്കില്ല എന്നാണ് ശാസ്‌ത്രകാരൻമാർ പറയുന്നത്. 28 ദിവസങ്ങളുടെ ഇടവേളയിൽ ആകെ രണ്ടു ഡോസുകളാണ് സ്വീകരിക്കേണ്ടത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കിയത് അനുസരിച്ച് കോവിഡ് വാക്‌സിൻ സ്വീകരിക്കണോ എന്ന കാര്യത്തിൽ ആളുകൾക്ക് സ്വയം തീരുമാനമെടുക്കാം.
വിവിധ കേന്ദ്രങ്ങളിൽ എത്തിക്കഴിഞ്ഞ വാക്‌സിൻ ജനുവരി 16ന് സംസ്‌ഥാനത്ത് ലഭ്യമാക്കിത്തുടങ്ങും. എന്നാൽ, കൊറോണ സ്‌ഥിരീകരിക്കുകയോ സംശയിക്കപ്പെടുകയോ ചെയ്യുന്ന വ്യക്‌തി വാക്‌സിനേഷൻ കേന്ദ്രത്തിലെത്തിയാൽ രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ രോഗ ലക്ഷണങ്ങൾ മാറി 14 ദിവസം കഴിയുന്നത് വരെ വാക്‌സിൻ സ്വീകരിക്കുന്നത് മാറ്റി വെക്കാം എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
വാക്‌സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷം അരമണിക്കൂർ നേരമെങ്കിലും പ്രസ്‌തുത കേന്ദ്രത്തിൽ വിശ്രമിക്കണം. അസ്വസ്‌ഥതയോ ശാരീരിക ബുദ്ധിമുട്ടുകളോ നേരിടേണ്ടി വന്നാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് വാക്‌സിൻ വിതരണം നടത്തുന്നത്. മറ്റേതൊരു വാക്‌സിൻ സ്വീകരിച്ചാലും ഉണ്ടാകാൻ സാധ്യതയുള്ള ചെറിയ പനി, വേദന, എന്നിവ ഉണ്ടാകാനിടയുണ്ട്. വാക്‌സിൻ സ്വീകരിച്ച ശേഷം പാർശ്വ ഫലങ്ങളുണ്ടായാൽ അത് കൈകാര്യം ചെയ്യാനുള്ള സജ്ജീകരണങ്ങൾ ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്; അധികൃതർ വ്യക്‌തമാക്കി
Most Read: കത്ത് വിവാദം; കമലിന്റെ വിശദീകരണം അപഹാസ്യമെന്ന് ബിജെപി