അലഹബാദ്: സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്‌റ്റര്‍ ചെയ്യുന്നതിന് നോട്ടീസ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. നോട്ടീസ് പരസ്യപ്പെടുത്തണമെന്ന നിബന്ധന സ്വകാര്യതക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ജസ്‌റ്റിസ് വിവേക് ചൗധരി ചൂണ്ടിക്കാട്ടി.
സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്‌റ്റര്‍ ചെയ്യുന്നതിന് അപേക്ഷ നല്‍കുമ്പോള്‍ നോട്ടീസ് പരസ്യപ്പെടുത്തണോ എന്ന കാര്യം ബന്ധപ്പെട്ട കക്ഷികള്‍ക്ക് തീരുമാനിക്കാം എന്നു കോടതി പറഞ്ഞു. നോട്ടീസ് പരസ്യപ്പെടുത്താന്‍ ആവശ്യപ്പെടാത്ത പക്ഷം ഉദ്യോഗസ്‌ഥന്‍ അങ്ങനെ ചെയ്യേണ്ടതില്ല. നടപടിക്രമം അനുസരിച്ച് വിവാഹം നടത്തിക്കൊടുക്കുകയാണ് അയാള്‍ ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞു.
വിവാഹിതരാവുന്നവരുടെ തിരിച്ചറിയല്‍ രേഖ, പ്രായം, സമ്മതം എന്നീ കാര്യങ്ങളില്‍ വ്യക്‌തത വരുത്തേണ്ടത് രജിസ്‌റ്റര്‍ ചെയ്യാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്‌ഥരാണ്. ഇവയില്‍ എന്തെങ്കിലും സംശയം ഉള്ളപക്ഷം വിശദീകരണങ്ങളോ രേഖകളോ ആവശ്യപ്പെടാന്‍ അയാള്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്‌തമാക്കി.
സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്‌റ്റര്‍ ചെയ്യുന്നതിന് ദമ്പതിമാരുടെ പേര്, ജനന തീയതി, വയസ്, ജോലി, മാതാപിതാക്കളുടെ പേരുവിവരം, തിരിച്ചറിയല്‍ വിവരം, ഫോണ്‍ നമ്പര്‍ തുടങ്ങിയവ നോട്ടീസിൽ പ്രദര്‍ശിപ്പിക്കണമെന്നാണ് 1954ലെ നിയമത്തില്‍ പറയുന്നത്. ഇത് ദമ്പതികളുമായി ബന്ധമില്ലാത്തവര്‍ക്ക് പോലും എതിര്‍പ്പറിയിക്കാന്‍ 30 ദിവസത്തെ സമയം അനുവദിക്കുന്നുണ്ട്.
എന്നാല്‍, ഭരണകൂടത്തിന്റെയോ സ്വകാര്യ വ്യക്‌തികളുടെയോ ഇടപെടല്‍ ഇല്ലാതെ വിവാഹം തിരഞ്ഞെടുക്കാനുള്ള അവകാശം സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. വിവാഹത്തിന് പരസ്യ നോട്ടീസ് നിര്‍ബന്ധമാക്കുന്നത് സ്വതന്ത്രമായി ജീവിക്കാനും സ്വകാര്യതക്കുമുള്ള അവകാശത്തിന്റെ ലംഘനമായി കാണേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
താന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന യുവതിയെ അന്യായമായി തടങ്കലിലാക്കിയിട്ടുണ്ടെന്ന് കാണിച്ച് യുവാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലായിരുന്നു കോടതിയുടെ സുപ്രധാന ഉത്തരവ്.
Read Also: വ്യോമസേനക്ക് 48000 കോടിയുടെ 83 തേജസ് വിമാനങ്ങൾ വാങ്ങാൻ കേന്ദ്രാനുമതി