റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രദേശമായ റാസ് തനൂറ തുറമുഖത്തെ എണ്ണ സംഭരണ ടാങ്കുകളിലൊന്നിന് നേരെയും ദഹ്‌റാനിലെ അരാംകോ റെസിഡന്‍ഷ്യല്‍ ഏരിയക്ക് നേരെയും ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണം ഉണ്ടായതായി സ്‌ഥിരീകരിച്ച് സൗദി ഊര്‍ജ്ജ മന്ത്രാലയം.
ഞായറാഴ്‌ച രാവിലെയാണ് കിഴക്കന്‍ മേഖലയിലെ റാസ് തനൂറ തുറമുഖത്തെ പെട്രോളിയം ടാങ്ക് ഫാമുകളിലൊന്നിന് നേരെ കടലില്‍ നിന്ന് വിക്ഷേപിച്ച ഡ്രോണ്‍ ആക്രമിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓയില്‍ ഷിപ്പിംഗ് തുറമുഖങ്ങളില്‍ ഒന്നാണിത്.
കൂടാതെ അന്നുതന്നെ വൈകീട്ട് മറ്റൊരു ആക്രമണത്തില്‍ ബാലിസ്റ്റിക് മിസൈലില്‍ നിന്നുള്ള വെടിയുണ്ടകളുടെ കഷ്‌ണങ്ങള്‍ ദഹ്‌റാനിലെ അരാംകോ റെസിഡന്‍ഷ്യല്‍ ഏരിയക്ക് സമീപം പതിക്കുകയും ചെയ്‌തിരുന്നു. ആയിരക്കണക്കിന് കമ്പനിയുടെ ജീവനക്കാരും അവരുടെ കുടുംബങ്ങളും വിവിധ ദേശങ്ങളില്‍ നിന്നുള്ളവരും താമസിക്കുന്ന പ്രദേശമാണിവിടെ.
അതേസമയം ആക്രമണത്തില്‍ ആര്‍ക്കും ജീവനോ സ്വത്തിനോ നാശനഷ്‌ടം ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്‌താവ് ബ്രിഗേഡിയല്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി വ്യക്‌താമാക്കിയിരുന്നു. മാത്രവുമല്ല രണ്ട് ആക്രമണങ്ങളും ലക്ഷ്യം കാണുന്നതിന് മുമ്പ് തകര്‍ത്തതായും ആവര്‍ത്തിച്ചുള്ള ഹൂതികളുടെ ആക്രമണ നടപടികളെ രാജ്യം ശക്തമായി അപലപിക്കുന്നതായും ഊര്‍ജ്ജ മന്ത്രാലയ വക്‌താവ് പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു.
ഇത്തരം അട്ടിമറി പ്രവര്‍ത്തനങ്ങള്‍ സൗദി അറേബ്യയെ മാത്രമല്ല, ലോകത്തിന്റെ തന്നെ ഊര്‍ജ്ജ വിതരണത്തിന്റെ സുരക്ഷയെയും സ്‌ഥിരതയെയും അതുവഴി ആഗോള സമ്പദ്‌വ്യവസ്‌ഥയെയും ആണ് ലക്ഷ്യമിടുന്നതെന്ന് സൗദി അറേബ്യ വ്യക്‌തമാക്കി.
ഇത്തരം ആക്രമണങ്ങള്‍ പെട്രോളിയം കയറ്റുമതിയുടെ സുരക്ഷ, ലോക വ്യാപാര സ്വാതന്ത്ര്യം, സമുദ്ര ഗതാഗതം എന്നിവയെ ബാധിക്കുന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെ ചോര്‍ച്ച മൂലം ഉണ്ടാകുന്ന പാരിസ്‌ഥിതിക ദുരന്തങ്ങള്‍ക്ക് തീരങ്ങളും പ്രദേശത്തെ ജലാശയങ്ങളും വിധേയമായേക്കാം; സൗദി അറേബ്യ അറിയിച്ചു.
കൂടാതെ സുപ്രധാന കേന്ദ്രങ്ങളെയും സാധാരണ ജനങ്ങളെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ ലോക രാജ്യങ്ങളോടും സംഘടനകളോടും സൗദി അറേബ്യ ആഹ്വാനം ചെയ്‌തു.
Read Also: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎക്ക്