തിരുവനന്തപുരം : എറണാകുളത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്‌ജെൻഡർ യുവതി അനന്യയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് വ്യക്‌തമാക്കി മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി 4 ആഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടത്. എറണാകുളം ജില്ലാ പോലീസ് മേധാവി, സാമൂഹ്യനീതി വകുപ്പ് ഡയറക്‌ടർ എന്നിവർക്കാണ് കമ്മീഷൻ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്.
അതേസമയം അനന്യയുടെ മരണം ആത്‍മഹത്യ ആണെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്. കളമശേരി മെഡിക്കൽ കോളേജിലെ 2 ഡോക്‌ടർമാരുടെ സംഘമാണ് പോസ്‌റ്റുമോർട്ടം നടത്തിയത്. പോസ്‌റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ അനന്യയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയോടെയാണ് അനന്യയെ ഫ്ളാറ്റിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷത്തിന് മുൻപ് നടത്തിയ ലിംഗമാറ്റ ശസ്‍ത്രക്രിയക്ക് ശേഷം അനന്യ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ശസ്‍ത്രക്രിയക്ക് ശേഷം ഒരു വർഷം കഴിഞ്ഞും തനിക്ക് ജോലി ചെയ്യാൻ കഴിയുന്നില്ലെന്നും, നിശ്‌ചിത സമയത്തിൽ കൂടുതൽ എഴുന്നേറ്റ് നിൽക്കാൻ സാധിക്കില്ലെന്നുമാണ് അനന്യ പരാതിപ്പെട്ടിരുന്നത്. ശസ്‍ത്രക്രിയയിൽ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ ചികിൽസാരേഖകൾ പരിശോധിക്കണമെന്നും പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also : ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ആശ്വാസമായി; മധു നാടണയുന്നു