പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ അന്വേഷത്തിന് ഉത്തരവിട്ട് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് സ്വമേധയാ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഉത്തരവ്. സംഭവത്തിൽ പാലക്കാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.
കെഎസ്ആർടിസി ഡ്രൈവർ മനഃപൂർവം അപകടം ഉണ്ടാക്കിയതാണോ എന്ന് അന്വേഷിച്ചു റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയാണ് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് തട്ടി പാലക്കാട് കാവശേരി സ്വദേശി ആദർശ്, കാഞ്ഞങ്ങാട് മാവുങ്കാൽ ഉദയൻകുന്ന് സ്വദേശി സബിത്ത് എന്നിവർ മരിച്ചത്. ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഒരു കാറിന്റെ ഡാഷ് ബോർഡിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് കെഎസ്ആർടിസി ബസിന്റെ പങ്ക് വ്യക്‌തമായത്.
സംഭവത്തിന് പിന്നാലെ കെഎസ് ആർടിസി ബസ് ഡ്രൈവർ തൃശൂർ പീച്ചി സ്വദേശി സിഎൽ ഔസേപ്പിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. കുഴൽമന്ദം പോലീസ് അറസ്‌റ്റ് ചെയ്‌ത ഇദേഹത്തെ പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്‌തു. അപകടം നടന്നതിന് പിന്നാലെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച യുവാക്കളുടെ കുടുംബങ്ങൾ രംഗത്തെത്തുകയും ചെയ്‌തിട്ടുണ്ട്.
Read also: മുട്ടിൽ മരംമുറി: പ്രാഥമിക റിപ്പോർട്ടിൽ പിഴവുകൾ ചൂണ്ടിക്കാട്ടി എഡിജിപി