ആതൻസ്: വനപ്രദേശങ്ങളെ ചാരമാക്കി ഗ്രീസിൽ കാട്ടുതീ പടരുന്നു. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. നൂറോളം പേരുടെ വീടുകൾ കത്തിയമർന്നു. ശക്‌തമായ കാറ്റും ഉയർന്ന താപനിലയും മൂലം തീ അണക്കാൻ സാധിച്ചിട്ടില്ല.
15 വിമാനങ്ങളിലായി 1400ലധികം അഗ്‌നിശമന സേനാംഗങ്ങളാണ് തീയണക്കുന്നതിനായി പരിശ്രമിക്കുന്നത്. ഒരു അഗ്‌നിശമന സേനാംഗം അടക്കം രണ്ടുപേർ ഇതുവരെ മരിച്ചു. ഇരുപതോളം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്രാൻസ്, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങൾ ഗ്രീസിന് സഹായം വാഗ്‌ദാനം ചെയ്‌ത് രംഗത്തെത്തി. ഈ രാജ്യങ്ങളില്‍ നിന്ന് അധിക അഗ്‌നിശമന സേനാംഗങ്ങളെയും വിമാനങ്ങളെയും ഗ്രീസിലേക്ക് അയച്ചിട്ടുണ്ട്.
ഗ്രീക്ക് തലസ്‌ഥാനമായ ആതന്‍സ് നഗരത്തിന് സമീപം വലിയ തോതില്‍ പുകയും ചാരവും എത്തിയത് മൂലം ജനങ്ങളോട് വീടുകളില്‍ നിന്ന് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. വിവിധ ഇടങ്ങളില്‍ തീപിടിത്തങ്ങൾ റിപ്പോർട് ചെയ്‌തതിനെ തുടർന്ന് ആറ് മേഖലകളില്‍ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടയില്‍ പെയ്‌ത കനത്ത മഴ കാട്ടുതീ തുർക്കിയിലേക്ക് വ്യാപിക്കുന്നത് തടഞ്ഞത് ആശ്വാസമായി.
യൂറോപ്യന്‍ ഫോറസ്‌റ്റ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ സിസ്‌റ്റം അനുസരിച്ച് കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 56,655 ഹെക്‌ടര്‍ പ്രദേശമാണ് ഗ്രീസില്‍ കത്തിനശിച്ചത്. 2008നും 2020നും ഇടയില്‍ ഇതേ കാലയളവില്‍ കത്തി നശിച്ചത് ശരാശരി 1,700 ഹെക്‌ടര്‍ വനഭൂമിയാണെന്നാണ് കണക്കുകള്‍.
Also Read: കൊവാക്‌സിനും കോവിഷീൽഡും വ്യത്യസ്‌ത ഡോസുകളായി നൽകുന്നത് ഫലപ്രദം; ഐസിഎംആർ