ജയ്‌പൂർ: രാജസ്‌ഥാനിലെ സരിസ്‌കാ കടുവാ സങ്കേതത്തിൽ പടർന്നുപിടിച്ച് കാട്ടുതീ. പത്ത് ചതുരശ്ര കിലോമീറ്ററിൽ അധികം വ്യാപ്‌തിയുള്ള തീയണക്കാൻ വ്യോമസേന തീവ്രശ്രമം നടത്തിവരികയാണ്. സേനയുടെ രണ്ട് ഹെലികോപ്‌ടറുകളാണ് സ്‌ഥലത്തുള്ളത്.
രാജസ്‌ഥാനിലെ അൽവാർ ജില്ലയിലാണ് ഈ വനപ്രദേശം. തിങ്കളാഴ്‌ച വൈകിട്ടാണ് കാട്ടുതീ ആരംഭിച്ചത്. കാരണം വ്യക്‌തമല്ലെന്ന് അധികൃതർ അറിയിച്ചു. വ്യോമസേനക്കൊപ്പം 200ഓളം വനപാലകരും തീ നിയന്ത്രണ വിധേയമാക്കാൻ രംഗത്തുണ്ട്.
ശാസ്‌ത്രജ്‌ഞരുടെ നിരീക്ഷണത്തിലുള്ള എസ്‌ടി- 17 എന്ന കടുവയുടേയും രണ്ട് കുഞ്ഞുങ്ങളുടെയും ആവാസ കേന്ദ്രത്തിലാണ് തീപിടുത്തമെന്നത് ആശങ്ക ഉയർത്തുന്നുണ്ട്. കാട്ടുതീ ഇതുവരെ അണയ്‌ക്കാൻ സാധിക്കാത്തത് മറ്റ് കടുവകളുടെയും ജീവജാലങ്ങളുടെയും ജീവനും ഭീഷണിയാണ്. ഏതാണ്ട് ഇരുപതോളം കടുവകളാണ് സരിസ്‌കാ സങ്കേതത്തിലുള്ളത്.
43 കിലോമീറ്റർ അകലെയുള്ള സിലിസെർ തടാകത്തിൽ നിന്ന് വെള്ളം ശേഖരിച്ചാണ് വ്യോമസേനാ ഹെലികോപ്‌ടറുകൾ തീ പടരുന്ന പ്രദേശത്ത് ഒഴിച്ചുകൊണ്ടിരിക്കുന്നത്. ശക്‌തമായ കാറ്റ് തീ അണയ്‌ക്കുന്നതിന് പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. കടുവാ സങ്കേതത്തിന് സമീപത്തുള്ള മൂന്ന് ഗ്രാമങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാൻ ഒരുങ്ങി കർണാടക