എറണാകുളം: പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനോടുക്കി. പിറവം കക്കാട് നെടിയാനിക്കുഴി തറ്റമറ്റത്തിൽ ബേബിയാണ് (58) ഇന്ന് പുലർച്ചയോടെ ഭാര്യ സ്‌മിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനോടുക്കിയത്. ഇവരുടെ രണ്ടു പെൺമക്കൾക്കും വെട്ടേറ്റിട്ടുണ്ട്. 18ഉം 21ഉം വയസുള്ള കുട്ടികളെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നഴ്‌സിങ് വിദ്യാർഥിനികളാണ് ഇവർ. രാവിലെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ദാരുണമായ കാഴ്‌ച കാണുന്നത്. ഉടനെ മക്കളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്‌മിത അപ്പോഴേക്കും മരിച്ചിരുന്നു. പിറവം പോലീസ് സ്‌ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചിരിക്കുകയാണ്.
കുടുംബ പ്രശ്‌നങ്ങളാണ് അരുംകൊലയിലേക്കും ആത്‍മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബേബിയുടെ ആത്‍മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തതായാണ് വിവരം. ബേബി പ്രവാസിയായിരുന്നു. കുറച്ചു കാലങ്ങളായി നാട്ടിലാണ് താമസം. ഇയാൾ മുൻപ് മനസികാസ്വാസ്‌ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| പുതുവൽസര ആഘോഷം; നിയന്ത്രണം വേണമെന്ന് കർശന നിർദ്ദേശം