കണ്ണൂർ: മാവേലി എക്സ്പ്രസിൽ പോലീസ് മർദ്ദനത്തിന് ഇരയായ യാത്രക്കാരൻ കൂത്തുപറമ്പ് നിര്‍വേലി സ്വദേശി പൊന്നൻ ഷമീറിനെ കണ്ണൂരിൽ എത്തിച്ചു. ഇയാളെ ഇന്ന് കോഴിക്കോട് ലിങ്ക് റോഡിൽ വെച്ചാണ് റെയിൽവേ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. അതേസമയം, മദ്യപിച്ചിരുന്നതായും ട്രെയിനിൽ വെച്ച് പോലീസ് മർദ്ദിച്ചിരുന്നു എന്ന് ഓർമ ഇല്ലെന്നുമാണ് ഷമീർ പോലീസിൽ മൊഴി നൽകിയത്. ക്രിമിനൽ പശ്‌ചാത്തലമുള്ള ഷമീറിനെതിരെ നിലവിൽ വാറണ്ടുകളൊന്നും ഇല്ലാത്തതിനാൽ പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ടിക്കറ്റ് എടുത്തിരുന്നു, എന്നാലത് ജനറൽ ടിക്കറ്റാണോയെന്ന് ഓർമയില്ല. മാഹിയിൽ നിന്ന് കയറി വടകരയിൽ ഇറക്കിവിട്ടു, മദ്യപിച്ചാണ് ട്രെയിനിൽ കയറിയത്. പിന്നീട് കോഴിക്കോടേക്ക് പോയതായും കഴിഞ്ഞ ദിവസം നടന്നതൊക്കെ ഇപ്പോഴാണ് അറിയുന്നതെന്നും ഷമീർ പോലീസിനോട് പറഞ്ഞു. ഷമീറിന്റെ മൊഴി രേഖപെടുത്തിയതിന് പിന്നാലെ ഇയാളെ കൂത്തുപറമ്പിലുള്ള വീട്ടിലെത്തിക്കും. കഴിഞ്ഞ രണ്ട് ദിവസമായുള്ള അന്വേഷണത്തിന് പിന്നാലെ ഇന്ന് രാവിലെ കോഴിക്കോട് ലിങ്ക് റോഡിൽ വെച്ചാണ് ഷമീറിനെ കണ്ടെത്തിയത്.
തുടർന്ന് കണ്ണൂരിൽ എത്തിച്ചു. പോലീസ് ഷമീറിന്റെ മൊഴി എടുക്കുകയാണ്. മാവേലി എക്സ്പ്രസിൽ ടിക്കറ്റില്ലാതെ സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്‌തെന്ന പേരിൽ ഷമീറിനെ എഎസ്ഐ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്‌തത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. യാത്രക്കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ എഎസ്ഐ എംസി പ്രമോദിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു സംഭവം.
Most Read: ഉപകരണങ്ങൾ വാങ്ങാൻ കോന്നി മെഡിക്കൽ കോളേജിന് 19.64 കോടി; ആരോഗ്യമന്ത്രി