തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ പ്രതിയാക്കിയതിന് പിന്നിൽ ഐബിയും റോയും ആണെന്ന വാദം ആവർത്തിച്ച് സിബി മാത്യൂസ്. സിബിഐ നൽകിയ അന്തിമ റിപ്പോർട് ചവറ്റുകുട്ടയിൽ കളയണമെന്നും ചാരക്കേസ് ഒന്നുകൂടി ശരിയായി അന്വേഷിച്ചാൽ സത്യം പുറത്തുവരുമെന്നും സിബി മാത്യൂസ് പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിലാണ് സിബി മാത്യൂസ് നിലപാട് ആവർത്തിച്ചത്.
ചാരക്കേസിൽ നമ്പിനാരായണനെ കുരുക്കാൻ പോലീസ് -ഐബി ഉദ്യോഗസ്‌ഥർ ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിൽ നാലാം പ്രതിയാണ് സിബിമാത്യൂസ്. കേസിലെ ഒന്നും രണ്ടും പതിനൊന്നും പ്രതികളായ വിജയൻ, തമ്പി എസ് ദുർഗാ ദത്ത്, ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളും കേരളാ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. പ്രതികളുടെ മുൻകൂർ ജാമ്യ ഹരജി നിലനിൽക്കില്ലെന്നും, ഇവർക്കെതിരെ ശക്‌തമായ തെളിവുകളുണ്ടെന്നും സിബിഐ നേരത്തെ നിലപാടറിയിച്ചിരുന്നു.
അതേസമയം, ചാരക്കേസ് ഗൂഢാലോചനയിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും കോടതിയെ സമീപിച്ചു. ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട ഒരുവര്‍ഷം ക്രൂരപീഡനത്തിന് തങ്ങള്‍ ഇരകളായി. പ്രതികളില്‍ നിന്ന് ശാരീരിക മാനസിക പീഡനങ്ങള്‍ നേരിട്ടെന്നും ഇരുവരും കോടതിയിൽ പറഞ്ഞു. പ്രതികളില്‍ നിന്നും രണ്ട് കോടി രൂപ വീതം ഈടാക്കി നൽകണമെന്നും സര്‍ക്കാരിന്റെ പണം തങ്ങള്‍ക്ക് വേണ്ടെന്നുമാണ് അപേക്ഷയിലെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിക്കും സിബിഐക്കും മറിയം റഷീദയും ഫൗസിയ ഹസനും അപേക്ഷ നല്‍കി.
Read also: ചർച്ച പരാജയം, എല്ലാ കടകളും നാളെ തുറക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി